സഹോദരന്‍ ഭുവനേശ്വരന്‍റെ കൊലപാതകത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകളെന്ന് ജി.സുധാകരന്‍. ഭുവനേശ്വരനെ നിര്‍ബന്ധിച്ച് കോളജില്‍ വിട്ടത് സിപിഎമ്മുകാരാണെന്നും സുധാകരന്‍ പറഞ്ഞു. കൊല്ലാന്‍ സാഹചര്യമുണ്ടാക്കിയത് എസ്എഫ്ഐ ഗുണ്ടകളാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സിപിഎം വിട്ടതിന് പിന്നാലെ നായര്‍ ഗുണ്ടകള്‍  സഹോദരന്‍റെ ജീവനെടുത്തന്നാണ്  സുധാകരന്‍റെ ആക്ഷേപം.  പന്തളം എന്‍എസ്എസ് കോളജില്‍ ബി.എ.ഇക്കണോമിക്സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കെ 1977 ഡിസംബര്‍ ഏഴിനാണ്  എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന ഭുവനേശ്വരന്‍ കൊല്ലപ്പെട്ടത്. 'കെഎസ്​യു–ഡിഎസ്​യു കാപാലികർ കാലിൽ പിടിച്ച് തല തറയിൽ അടിച്ചു മൃഗീയമായി' കൊന്നുവെന്നായിരുന്നു ജി.സുധാകരന്‍ തന്നെ 2025 ഡിസംബറില്‍ ഭുവനേശ്വരന്‍റെ രക്തസാക്ഷിത്വ ദിനത്തില്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. 

സി.എസ്.സുജാതയ്ക്കെതിരെ ജാതി അധിക്ഷേപവും ജി.സുധാകരന്‍ നടത്തി. സുജാത നായര്‍ സമുദായത്തില്‍പ്പെട്ടവരുടെ വീട്ടിലേ പോവുകയുള്ളൂ.  നായരെന്ന് അറിയിക്കാന്‍ തുളസിയും മുല്ലയും വയ്ക്കുമെന്നും ഇവിടെ നായരുടെ വോട്ടൊന്നും കിട്ടില്ലെന്നുമുള്ള വിവാദ  പരാമര്‍ശവും സുധാകരന്‍ നടത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി നായരെയും ധീവരനെയും തമ്മില്‍ തെറ്റിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ സുധാകരന്‍ യുഡിഎഫ് പിന്തുണയോടെയാണ് മല്‍സരിക്കുന്നത്. 

പത്തുവോട്ടിനായി കള്ളം പറയാന്‍ ജി.സുധാകരന്‍ നാണമില്ലേയെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. അന്നത്തെ എസ്എഫ്ഐ നേതാവ് ജി.സുധാകരനായിരുന്നു. സുധാകരനാണോ കൊല്ലാന്‍ കൂട്ടുനിന്നതെന്നും നാസര്‍ ചോദ്യമുയര്‍ത്തി.

അതേസമയം, അമ്പലപ്പുഴയില്‍ ബിജെപിയുടെ വോട്ട് കിട്ടുമെന്ന് ജി.സുധാകരൻ പറഞ്ഞത് ഡീലിന്‍റെ ഭാഗമെന്ന്  എല്‍ഡിഎഫ് സ്ഥാനാർഥി എച്ച് സലാം ആരോപിച്ചു. വികസനതുടർച്ച ഉറപ്പാക്കുന്നതിനൊപ്പം ജി സുധാകരന്‍റെ രാഷ്ട്രീയ വഞ്ചനയ്ക്കുള്ള മറുപടി കൂടിയായിരിക്കും ജനം നൽകുക എന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. വ്യക്തിപരമായി സ്‌ഥാനാർഥിയായ തന്നെ അധിക്ഷേപിക്കുകയും സിപിഎമ്മിനെയും പാർട്ടി നേതാക്കളെ പരിഹസിക്കുകയും ചെയ്യുന്നത് പ്രത്യേക ലക്ഷ്യത്തോടെയാണെന്നും സലാം കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

In a major political shift, UDF-backed independent candidate G. Sudhakaran has blamed SFI criminals for the 1977 murder of his brother Bhuvaneswaran. Previously, Sudhakaran had maintained that KSU-DSU workers were responsible for the act. During his campaign in Ambalappuzha, he also targeted LDF leader C.S. Sujatha with casteist remarks, leading to strong protests from the Left. LDF candidate H. Salam countered Sudhakaran's claims, alleging a secret deal between Sudhakaran and the BJP to sabotage the LDF's prospects in the 2026 Assembly Election.