രാജ്യത്തെ ട്രെയിനുകളിൽ വൻ മോഷണം നടക്കുന്നതായി റെയിൽവേ. നാല് വർഷത്തിനിടെ പുതപ്പുകളും തലയിണയും ടവ്വലുമടക്കം ഒരുകോടി 27ലക്ഷംരൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്. അതേസമയം, പാലക്കാട് ഡിവിഷനിൽ ഒരു കവർച്ചക്കേസ് പോലുമില്ലെന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നു.
എസി കംപാർട്ട്മെന്റുകളിലെ വസ്തുക്കളാണ് യാത്രക്കാർ മോഷ്ടിച്ചതിലൂടെ റയിൽവേയ്ക്ക് കോടികളുടെ നഷ്ടമുണ്ടായത്. കഴിഞ്ഞ നാല് വർഷത്തെ അടിച്ചുമാറ്റൽ ഇങ്ങനെ; 46 ലക്ഷം ടവ്വലുകൾ, 41 ലക്ഷം ബെഡ് ഷീറ്റുകൾ, 23 ലക്ഷം തലയിണ കവറുകൾ, 13 ലക്ഷം പുതപ്പുകൾ 2.75 ലക്ഷം തലയിണകൾ. മോഷണം പോയ സാധനങ്ങളുടെ മൂല്യം ഏകദേശം 104 കോടി രൂപയോളം വരും.
ആയിരത്തിൽ ഒരു യാത്രക്കാരൻ റെയിൽവെയുടെ വസ്തുക്കൾ മോഷ്ടിക്കുന്നതായാണ് കണക്ക്. ബിക്കാനീർ, ജോധ്പൂർ, ജയ്പൂർ, റാഞ്ചി എന്നീ ഡിവിഷനുകളിലാണ് ഏറ്റവും കൂടുതല്‍ കവര്‍ച്ച. എന്നാല്‍, പാലക്കാട് ഡിവിഷനിൽ ഒരു കവർച്ച കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. യാത്ര തീരുന്നതിന് അര മണിക്കൂർ മുമ്പ് പുതപ്പും മറ്റും തിരികെ കിട്ടിയെന്ന് ജീവനക്കാർ ഉറപ്പിക്കണം എന്ന നിർദേശമുണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കാറില്ല.