വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനോട് ചോദ്യങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നിര്‍മിച്ച വീടിന് ചെലവായ തുകയും കരാര്‍ നല്‍കിയ തുകയും തമ്മിലുള്ള വ്യത്യാസമാണ് രാഹുല്‍ ഉന്നയിക്കുന്നത്. ടെണ്ടര്‍ ഇല്ലാതെ 299 കോടി രൂപയ്ക്ക് ഊരാളുങ്കലിന് കരാര്‍ നല്‍കി. 410 വീടുകള്‍ അടങ്ങുന്ന ടൗണ്‍ഷിപ്പിന്  ചെലവാകുന്നത് 150 കോടി രൂപയാണ്. ബാക്കി തുക എവിടെ പോയി എന്നാണ് രാഹുല്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച വിഡിയോയില്‍ ചോദിക്കുന്നത്. 

വീട് എവിടെ എന്ന ചോദ്യം ചോദിക്കേണ്ടത് സര്‍ക്കാറിനോടാണെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. ''വയനാട് പുനരധിവാസത്തിനായി കേരളം 778 കോടി രൂപ അടച്ചത് സര്‍ക്കാറിന്‍റെ സിഎംഡിആര്‍എഫിലേക്കാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് പി.ആറിനായി വീട് കൈമാറ്റം നടത്തി. പൂര്‍ത്തീകരിച്ച് വീട്ടില്‍ ആര്‍ക്കും താമസിക്കാന്‍ കഴിയുന്ന സാഹചര്യമല്ല. വീടുകളില്‍ വൈദ്യുതിയും പ്ലംബിങ് ജോലി ബാക്കിയാണ്'', എന്നാണ് രാഹുല്‍ വിഡിയോയില്‍ പറയുന്നത്. 

വയാനാട്ടില്‍ ടൗണ്‍ഷിപ്പിനായി 150 കോടിയിലധികം ചെലവ് വരില്ലെന്നും ബാക്കി തുക സര്‍ക്കാര്‍ എന്ത് ചെയ്യാനാണ് ഉദ്യേശിക്കുന്നതെന്നുമാണ് രാഹുലിന്‍റെ ചോദ്യം, ''വയനാട്ടില്‍ വീട് നഷ്ടമായവരുടെ എണ്ണം 487 ആണ്. 85 പേര്‍ വീട് വേണ്ടെന്ന് പറഞ്ഞു. നഷ്ടപരിഹാരമായി 85 പേര്‍ക്ക് 15ലക്ഷം രൂപയാണ് നല്‍കിയത്. അപ്പോള്‍ ഒരു വീട് കണക്കാക്കുന്നത് 15 ലക്ഷം രൂപ. സര്‍ക്കാര്‍ 410 വീടുകള്‍ നിര്‍മിക്കുമ്പോള്‍ ചെലവാകുന്നത് 61.5 കോടി രൂപയാണ്. സ്ഥലം നന്നാക്കാനും 20 ലക്ഷം കൂട്ടിയാലും 82 കോടി രൂപ. ടൗണ്‍ഷിപ്പിന് 150 കോടി ചെലവാക്കിയാലും 299 കോടി രൂപയില്‍ ബാക്കി 149 കോടി എന്ത് ചെയ്യാന്‍ ആണ് ഉദ്യേശിക്കുന്നത്''. 

കോണ്‍ഗ്രസ് വീട് നിര്‍മിക്കാന്‍ വൈകുന്നതിന് കാരണം സ്ഥലം ഏറ്റെടുക്കുന്നത് വൈകുന്നതിനാലാണെന്നും രാഹുല്‍ പറയുന്നു. 2024 ജൂലൈയില്‍ വയനാട് ദുരന്തം നടന്നതിന് ശേഷം സര്‍ക്കാറിന് ഭൂമി കിട്ടാന്‍ 2025ഏപ്രില്‍ വരെ കാത്തിരിക്കേണ്ടി വന്നു. കോണ്‍ഗ്രാസിന് ഭൂമി കിട്ടാന്‍ സമയമെടുത്തു. കെപിസിസി പിരിച്ച 4.50 കോടി രൂപയും യൂത്ത് കോണ്‍ഗ്രസ് സമാഹരിച്ച് 1.05 കോടി രൂപയും ഉപയോഗിച്ചാണ് സ്ഥലം ഏറ്റെടുത്തതെന്നും രാഹുല്‍ പറഞ്ഞു. 

ഡിവൈഎഫ്ഐയ്ക്കെതിരെയും രാഹുല്‍ ആരോപണം ഉന്നയിച്ചു. ഡിവൈഫ്ഐ 2025 ഏപ്രിലിലാണ് 20 കോടിയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയത്. അക്കൗണ്ടിലേക്ക് പണം കൈമാറിയത് 2026ജനുവരിയിലുമാണ്. 10 മാസ കാലം 20 കോടി ഡിവൈഎഫ്ഐയുടെ അക്കൗണ്ടിലുണ്ടായിരുന്നു. അങ്ങനെയങ്കില്‍ 1.16 കോടി രൂപ ഡിവൈഎഫ്ഐയ്ക്ക് പലിശ ലഭിച്ചുവെന്നും ഈ തുക എവിടെയെന്നും രാഹുല്‍ ചോദിച്ചു. 

ENGLISH SUMMARY:

Wayanad rehabilitation is facing scrutiny as MLA Rahul Mankoottathil questions the Kerala government regarding the cost and tender allocation for housing projects. He highlights discrepancies between the allocated funds and the actual expenses, demanding transparency in the utilization of public money.