മുഖ്യമന്ത്രി സംവാദത്തില്‍നിന്ന് പിന്‍മാറിയത് നിരാശപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രി യമണ്ടൻ നുണ പറഞ്ഞപ്പോൾ താൻ നിയമസഭാ രേഖകൾ വച്ച് തെളിയിച്ചെന്നും സതീശന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ സംവാദമാകാമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടിക നിറച്ച ‘റിപ്പോർട്ട് കാർഡ്’ പങ്കുവച്ചു കൊണ്ടായിരുന്നു ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വികസന സംവാദത്തിന് മുഖ്യമന്ത്രി ഫെയ്സ് ബുക്കില്‍ ക്ഷണിച്ചത്. പിന്നാലെ മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും എന്ന് സതീശന്‍റെ മറുപടിയുമെത്തി. എന്നാല്‍ സംവാദം ഫെയ്സ്ബുക്കില്‍ നടക്കട്ടെയെന്നായിരുന്നു ഇന്ന് രാവിലെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എഫ്ബി സംവാദത്തിനാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത്. അത് പറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. Also Read: വോട്ട് വേണ്ടെന്ന സതീശന്‍റെ നിലപാട് ബിജെപിക്ക് ഗുണം; നേമത്ത് സിപിഎം പിന്തുണ തേടി: എസ്ഡിപിഐ
പിന്നാലെ മുഖ്യമന്ത്രിയുമായി നേരിട്ടുള്ള സംവാദത്തിന് തയാറാണെന്ന് ആവർത്തിച്ച് വി.ഡി.സതീശന്‍ വീണ്ടും രംഗത്തെത്തി. ‘സംവാദമാകാം എന്ന് പറഞ്ഞിട്ട് 24 മണിക്കൂർ കഴിഞ്ഞു. സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ, മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്താം എന്നായിരുന്നു പ്രതിപക്ഷനേതാവ് സമൂഹമാധ്യമത്തിൽ കുറിച്ചത്.
അതേസമയം, എസ്.ഡി.പി.ഐ പിന്തുണയിലെ മുഖ്യമന്ത്രിയുടെ നിലപാടിനെയും സതീശന്‍ വിമര്‍ശിച്ചു. ജയിക്കാനായി എസ്.ഡി.പി.ഐ. ഉള്‍പ്പെടെ ആരുമായും മുഖ്യമന്ത്രിയും സി.പി.എമ്മും കൂട്ടുകൂടുമെന്ന് സതീശന്‍ പറഞ്ഞു. എസ്.ഡി.പി.ഐക്കാര്‍ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ കുടുംബത്തോട് മുഖ്യമന്ത്രിയും സി.പി.എമ്മും മാപ്പുപറയണം. മതേതര കേരളം ഇക്കുറി എല്‍.ഡി.എഫിനെ ജയിക്കാന്‍ അനുവദിക്കില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു.