ശബരിമല സ്വർണക്കൊളളയെക്കുറിച്ച് മോദി മിണ്ടാത്തത് പിണറായിയും മോദിയും പങ്കാളികളായതുകൊണ്ടാണെന്ന് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. മോദിയെ ട്രംപ് നിയന്ത്രിക്കുന്നതുപോലെ പിണറായിയെ മോദി നിയന്ത്രിക്കുന്നു. റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കുമെന്നും അതിന്റെ ആദ്യഘട്ടമായി താങ്ങുവില 250 രൂപയാക്കാനുളള തീരുമാനം യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ യോഗത്തിലുണ്ടാകുമെന്നും രാഹുൽ പ്രഖ്യാപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കുന്തമുനയായ പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന്റെ വരികളും രാഹുൽ പാടി.
പ്രചാരണം അവസാനലാപ്പിലേയ്ക്ക് കടന്നതോടെ ശബരിമല സ്വർണക്കൊള്ള ഉയർത്തി; നരേന്ദ്രമോദിയെയും പിണറായി വിജയനെയും അതിരൂക്ഷമായി കടന്നാക്രമിച്ച് ; സിപിഎം _ബിജെപി സഹകരണാരോപണത്തിൻറെ മൂർച്ഛകൂട്ടുകയാണ് രാഹുൽ ഗാന്ധി. കോട്ടയത്തും പത്തനംതിട്ടയിലും നടന്ന പ്രചാരണങ്ങളിൽ രാഹുൽ ശബരിമല സ്വർണക്കൊള്ളയുടെ രാഷ്‌ട്രീയ പ്രഹരശേഷി പരമാവധി കെട്ടഴിച്ചു വിട്ടു. ക്ഷേത്രങ്ങളെക്കുറിച്ച് എപ്പോഴും സംസാരിക്കുന്ന മോദി എൽഡിഎഫ് നേതാക്കൾ നടത്തിയ സ്വർണക്കൊള്ളയെക്കുറിച്ച് മറന്നുവെന്നും പിണറായി സർക്കാർ ബിജെപിയുടെ നിയന്ത്രണത്തിലാണെന്നും രാഹുൽ.
പത്തനംതിട്ടയിൽ രാഹുൽ പോറ്റിയെ കേറ്റിയെ എന്ന പാട്ടും പാടി. എപ്സ്റ്റീൻ ഫയലുകളുടെ പേരിൽ മോദിയെ ട്രംപ് ഭയപ്പെടുത്തുകയാണെന്ന് രാഹുൽ. പിണാറായിക്കും മക്കൾക്കുമെതിരെ മോദി സർക്കാർ കേസെടുക്കുന്നില്ലെന്നും രാഹുൽ. യുഡിഎഫ് അധികാരത്തിലെത്തിയാൽ റബ്ബറിന്റെ താങ്ങുവില ഉയർത്തുമെന്നും രാഹുലിന്റെ ഗ്യാരന്റി
പാമ്പാടിയിൽ ചാണ്ടി ഉമ്മനു വേണ്ടി വോട്ടു ചോദിച്ചപ്പോൾ ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ഓർമകൾ രാഹുൽ പങ്കുവച്ചു. യുഡിഎഫ് വാഗ്ദാനം ചെയ്യുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉമ്മൻ ചാണ്ടിയുടെ പേരിലാണെന്ന് ഓർമ്മപ്പെടുത്തി. ചാണ്ടി ഉമ്മനൊപ്പം രാഹുൽ സൈക്കിൾ ചവിട്ടി. ഇന്ദിരാ ഗ്യാരന്റി എണ്ണിപ്പറഞ്ഞായിരുന്നു രാഹുൽ ഓരോ പ്രചാരണ വേദിയും വിട്ടത്.