.
2024ലെ വടകര ലോക്സഭാ തിരഞ്ഞെടുപ്പിൽ വിവാദമായ കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ് പ്രത്യേക സംഘം അന്വേഷിക്കും. ആഭ്യന്തര വകുപ്പ് എസ്ഐടി രൂപീകരിച്ചു. കോഴിക്കോട് റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. മനോഹരനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
മറ്റ് ആറ് ഉദ്യോഗസ്ഥരെ കൂടി ഈ പ്രത്യേക സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ കോഴിക്കോട് റൂറൽ പോലീസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനെതിരെ പാറക്കൽ അബ്ദുള്ള മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കാൻ ഡിജിപിക്ക് നിർദ്ദേശം ലഭിച്ചത്.
അമ്പാടിമുക്ക് സഖാക്കൾ, റെഡ് സ്റ്റാർ വളണ്ടിയേഴ്സ് എന്നീ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച സ്ക്രീൻഷോട്ട് ഡിവൈഎഫ്ഐ നേതാവായ റിബേഷ് എന്ന അധ്യാപകനിലാണ് എത്തിയതെന്ന് മുൻ അന്വേഷണത്തിൽ പോലീസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പ്രതി വിവരങ്ങൾ നൽകുന്നില്ലെന്നായിരുന്നു പോലീസിന്റെ വിശദീകരണം. തിരഞ്ഞെടുപ്പ് കാലത്ത് വടകര മേഖലയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതെന്ന് പാറക്കൽ അബ്ദുള്ള ആരോപിച്ചു.
മുഹമ്മദ് കാസിം എന്ന വ്യക്തി നൽകിയ പരാതിയിൽ ആദ്യം കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്നും പിന്നീട് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് അന്വേഷണം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദമായ കാഫിർ സ്ക്രീൻഷോട്ട് എവിടെ നിന്നാണ് ആദ്യം പ്രചരിച്ചത് എന്ന് കണ്ടെത്തുകയാണ് പുതിയ അന്വേഷണ സംഘത്തിന്റെ പ്രധാന ദൗത്യം.
കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ നീതി ഉറപ്പാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതെന്ന് പരാതിക്കാരനായ പാറയ്്ക്കല്‍ അബ്ദുള്ള എം.എല്‍.എ. കേട്ടുകേള്‍വിയില്ലാത്ത വര്‍ഗീയ ധ്രുവീകരണത്തിനാണ് വടകരയില്‍ സിപിഎം ശ്രമിച്ചതെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു