നിയമസഭാതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സംസ്ഥാനത്ത് ആര് അധികാരം പിടിക്കുമെന്ന ചിന്തയും ചര്‍ച്ചയുമാണ് എങ്ങും. ഉറച്ച നേതൃത്വം ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫും ആരോപണങ്ങളുടെ പെരുമഴ പെയ്യിച്ച് യുഡിഎഫും അക്കൗണ്ട് തുറക്കാന്‍ അത്യധ്വാനം ചെയ്യുന്ന എന്‍ഡിഎയും എവിടെയൊക്കെ എങ്ങനെയൊക്കെ പെര്‍ഫോം ചെയ്യും എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. അതേക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ഇന്ന് വൈകിട്ട് എട്ടുമുതല്‍ മനോരമന്യൂസില്‍ കാണാം. മനോരമന്യൂസ് – സി വോട്ടര്‍ മെഗാ ഇലക്ഷന്‍ സര്‍വേ.

കേരളത്തില്‍ ഇതുവരെ നടന്ന ഇലക്ഷന്‍ സര്‍വേകളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ പങ്കെടുത്ത പ്രീ പോള്‍ അഭിപ്രായ വോട്ടെടുപ്പാണിത്. 89,693 പേരാണ് സര്‍വേയുടെ ഭാഗമായത്. 140 നിയമസഭാ മണ്ഡലങ്ങളിലും എല്ലാ മേഖലകളിലും ജനവിഭാഗങ്ങളിലും പ്രാതിനിധ്യം ഉറപ്പാക്കി നടത്തിയ സര്‍വേയുടെ ഫലം മൂന്നുദിവസങ്ങളിലായി (ഞായര്‍, തിങ്കള്‍, ചൊവ്വ) മനോരമന്യൂസ് സംപ്രേഷണം ചെയ്യും. ശക്തമായ പോരാട്ടം ഉറപ്പുള്ള മണ്ഡലങ്ങളില്‍ സാംപിളുകളുടെ എണ്ണം വര്‍ധിപ്പിച്ചും കൃത്യത ഉറപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

മാര്‍ച്ച് 14 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലാണ് അഭിപ്രായസര്‍വേയുടെ സാംപിള്‍ ശേഖരിച്ചത്. ഒപ്പം ഡിസംബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 20 വരെ ട്രാക്കര്‍, സ്നാപ് പോള്‍ സര്‍വേകളും നടത്തിയിരുന്നു. വേള്‍ഡ് അസോസിയേഷന്‍ ഓഫ് പബ്ലിഷ് ഒപ്പീനിയന്‍ റിസര്‍ച്ചിന്‍റെ പെരുമാറ്റച്ചട്ടം (WAPOR) അനുസരിച്ചുള്ള നടപടിക്രമം പാലിച്ചാണ് സി വോട്ടര്‍ സര്‍വേ നടത്തിയത്. ഒപ്പം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗരേഖയും സര്‍വേ നടത്തുന്നതിനും ഫലം പുറത്തുവിടുന്നതിനും പാലിച്ചിട്ടുണ്ട്.

ENGLISH SUMMARY:

The highly anticipated Manorama News - C-Voter Mega Election Survey for the 2026 Kerala Assembly Elections begins tonight. Based on data from nearly 90,000 voters across all 140 constituencies, this survey is the largest of its kind in Kerala. Broadcast starts at 8 PM daily from tonight until the day after tomorrow, providing a comprehensive outlook on the political climate and potential winners in the state.