തിരഞ്ഞെടുപ്പിൽ യാക്കോബായ സഭ പ്രത്യേക മുന്നണികൾക്ക് പിന്തുണ പ്രഖ്യാപിക്കില്ലെന്ന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ. സഭാംഗങ്ങൾ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളിൽ സ്ഥാനാർത്ഥികളായി ഉള്ളതിനാൽ വിശ്വാസികൾക്ക് അവരുടെ മനസ്സാക്ഷിയനുസരിച്ച് വോട്ട് ചെയ്യാമെന്ന് അദ്ദേഹം വ്യക്തമാക്കി. അറിവുള്ളവരും രാഷ്ട്രീയ ബോധമുള്ളവരുമാണ് വിശ്വാസികളെന്നും അവരുടെ സ്വാതന്ത്ര്യത്തിൽ സഭ കൈകടത്തില്ലെന്നും ബാവ പറഞ്ഞു.
ദീർഘകാലമായി തുടരുന്ന പള്ളിത്തർക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മധ്യസ്ഥ ശ്രമങ്ങൾ സഭയ്ക്ക് വലിയ ആശ്വാസമാണ് നൽകിയത്. സഭാ തർക്കം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഇടപെടലുകളെ സഭ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. തർക്കങ്ങൾ കേവലം കോടതി വ്യവഹാരങ്ങളിലൂടെ മാത്രം തീരില്ലെന്നും ഇരു വിഭാഗങ്ങളും സ്നേഹത്തോടും സമാധാനത്തോടും കൂടി ചർച്ച ചെയ്ത് പരിഹാരം കാണണമെന്നുമാണ് സഭയുടെ നിലപാടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആറ് പള്ളികൾ ജില്ലാ കളക്ടർമാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത് സഭയ്ക്ക് വലിയ ആശ്വാസമായെന്ന് ബാവ പറഞ്ഞു. പള്ളികൾ ഏറ്റെടുക്കുന്നത് ഒഴിവായത് വിശ്വാസികൾക്കിടയിലെ സംഘർഷാവസ്ഥ ഇല്ലാതാക്കാൻ സഹായിച്ചു. എങ്കിലും സഭാ തർക്കത്തിൽ ശാശ്വതമായ പരിഹാരത്തിനായി നിയമപോരാട്ടങ്ങൾക്കൊപ്പം തന്നെ ചർച്ചകൾക്കും സഭ മുൻഗണന നൽകുന്നു.
മുൻകാലങ്ങളിൽ സഭയെ സഹായിക്കുന്നവർക്ക് വോട്ട് നൽകുക എന്നതായിരുന്നു യാക്കോബായ സഭയുടെ പൊതുവായ രീതി. എന്നാൽ ഇത്തവണ എല്ലാ പ്രധാന മുന്നണികളിലും സഭാംഗങ്ങൾ സ്ഥാനാർത്ഥികളായി എത്തിയതോടെയാണ് രാഷ്ട്രീയമായ നിഷ്പക്ഷത പാലിക്കാനും വോട്ട് വിശ്വാസികളുടെ താൽപ്പര്യത്തിന് വിടാനും സഭ തീരുമാനിച്ചത്.