പാലക്കാട്ട് സിപിഎം–ബിജെപി ഡീലെന്നത് വി.ഡി.സതീശന്റെ നുണയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇടതുസര്‍ക്കാര്‍ മൂന്നാം ടേം നേടുമെന്നും 110 സീറ്റ് ആണ് ലക്ഷ്യമെന്നും എ.വി.ഗോവിന്ദന്‍ പ്രതികരിച്ചു. രാവിലെ മുതൽ രാത്രി വരെ നുണ പറയുന്ന പ്രതിപക്ഷ നേതാവായി സതീശന്‍ മാറിയിരിക്കുകയാണ്. ഓരോ ദിവസവും എട്ടും ഒന്‍പതും നുണകൾ പറയുന്നു. നുണ പറയുന്ന നോബൽ സമ്മാനം കിട്ടാൻ വേണ്ടി പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ഗോവിന്ദൻ പറഞ്ഞു. സതീശന്റെ കാര്യത്തിൽ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും ആരോപണങ്ങൾ അസംബന്ധവും കളവും നുണയുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പാലക്കാട്ട് സിപിഎം - ബിജെപി ഡീലെന്ന ആരോപണം തളളി എൽഡിഎഫ് സ്ഥാനാർഥി എൻ.എം.ആർ റസാഖ്. ഡീൽ നടത്തി പരിചയം ഉള്ളത് കോൺഗ്രസിനാണ്. ദുർബലനായ സ്ഥാനാർഥി ആരെന്ന് ഫലം വരുമ്പോൾ അറിയാമെന്നും എൻ.എം.ആർ റസാഖ് മനോരമ ന്യൂസിനോട് പറഞ്ഞു.
പാലക്കാട്ടുകാരനായ തനിക്ക് ഡീൽ നടത്തേണ്ട ആവശ്യമില്ലെന്നും അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ അവജ്ഞയോടെ തള്ളിക്കളയുമെന്നും റസാഖ് വ്യക്തമാക്കി. പാലക്കാട്ട് ഇടതുപക്ഷം വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും വോട്ടെണ്ണൽ ദിവസം അത് പ്രതിഫലിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സാധാരണക്കാരോടൊപ്പം നിൽക്കുന്ന പാലക്കാട്ടുകാരനായ സ്ഥാനാർഥി എന്ന നിലയിലാണ് താൻ മത്സരിക്കുന്നതെന്നും വിജയം സുനിശ്ചിതമാണെന്നും എൻഎംആർ റസാഖ് വ്യക്തമാക്കി.