സ്ഥാനാർഥിയാകുമെന്ന നേതാക്കളുടെ ഉറപ്പിൽ ഫ്ലക്സും പോസ്റ്ററും തയ്യാറാക്കിയ കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന് സീറ്റ് ലഭിച്ചില്ല. ഏറ്റുമാനൂർ മണ്ഡലത്തിൽ മത്സരിക്കാനാണ് ജോസഫ് വാഴയ്ക്കൻ തയാറെടുപ്പ് നടത്തിയത്. ഒന്നരലക്ഷം പോസ്റ്ററും രണ്ടായിരത്തി അഞ്ഞൂറു ഫ്ലക്സ് ബോർഡുമാണ് തയാറാക്കിയത്. ഏറ്റുമാനൂരില്‍ ഒറ്റപ്പേരെന്ന് നേതാക്കള്‍ പറഞ്ഞതുകൊണ്ടാണ് ഫ്ലക്സും പോസ്റ്ററും തയാറാക്കിയതെന്നും സീറ്റ് കിട്ടാത്തതില്‍ വിഷമമുണ്ടെന്നും ജോസഫ് വാഴയ്ക്കന്‍ മനോരമ ന്യൂസിനോട് പറഞ്ഞു
Also Read: ‘സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത് വേഗത്തില്‍; കെ.സിയും വി.ഡിയും വഴക്കിട്ടെന്ന വാര്‍ത്ത കേട്ട് ചിരിച്ചു’
തുടക്കം മുതല്‍ തന്റെ പേരായിരുന്നു സംസ്ഥാന നേതൃത്വം പറഞ്ഞത്. ഇക്കാര്യം തന്നോടു സൂചിപ്പിക്കുകയും ചെയ്തു. പ്രവര്‍ത്തനം തുടങ്ങാനും പോസ്റ്റുകളും ഫ്ലക്സും പ്രിന്റ് ചെയ്യാനും പറഞ്ഞു. അതുകൊണ്ടാണ് വന്‍ തുക ചിലവഴിച്ച് പോസ്റ്ററുകള്‍ പുറത്തിറക്കിയത്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എന്താണ് എന്റെ അയോഗ്യതയെന്നും അറിയില്ല. വിഷമമുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഒരക്ഷരം ഇന്നു വരെ പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല. പാര്‍ട്ടി എനിക്ക് അമ്മയെപ്പോലെയാണ്. ഏറ്റുമാനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ജയത്തിനായി പ്രവര്‍ത്തിക്കുമെന്നും ജോസഫ് വാഴക്കന്‍ മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, പ്രഖ്യാപനത്തിനു മുന്‍പേ പോസ്റ്റര്‍ അടിക്കുന്നത് സമ്മര്‍ദതന്ത്രമാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം. അതുകൊണ്ട് കാര്യമില്ല, തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.