പാലക്കാട്ടേത് ആശയങ്ങളുടെ പോരാട്ടമാണെന്നും മുഖ്യ എതിരാളി ബിജെപിയെന്നും യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. പാലക്കാട്ടെ പ്രചാരണത്തിന് തൃപ്പൂണിത്തുറയിലെ വീട്ടിൽനിന്ന് യാത്രതിരിക്കും മുൻപ് നടത്തിയ വാർത്താസമ്മേളനത്തിലാണ് പിഷാരടി രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. രാഹുൽ മാങ്കൂട്ടത്തിൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ വിധി പോലെ അനുഭവിക്കുക എന്നതേയുള്ളുവെന്ന് പറഞ്ഞ പിഷാരടി നല്ല കാര്യങ്ങൾക്ക് പക്ഷെ തന്നിലൂടെ തുടർച്ചയുണ്ടാകുമെന്നും പ്രതികരിച്ചു.
കോൺഗ്രസിൻ്റെ കൈപ്പത്തി ചിഹ്നത്തിൽ മൽസരിക്കുന്നത് ഭാഗ്യമാണെന്നും തൃപ്പൂണിത്തുറയിൽ താമസമെങ്കിലും താനൊരു കുഴൽമന്ദംകാരനാണെന്ന് പറഞ്ഞായിരുന്നു പിഷാരടി തുടങ്ങിയത്. തെരഞ്ഞെടുപ്പിൽ കംഫർട്ടായ ഒരു മണ്ഡലം ആലോചിച്ചിരുന്നില്ല. പാർട്ടി പറഞ്ഞയിടത്ത് മൽസരിക്കുന്നു.
പാലക്കാട്ട് വിപ്ളവകരമായ മാറ്റം കൊണ്ടുവന്നയാളാണ് ഷാഫി. രാഹുലും ആ രീതിയിൽ കാര്യങ്ങൾ ചെയ്തു . രാഹുലിൻ്റെ കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാണ്. പാലക്കാട്ടെ മുഖ്യ എതിരാളി ബിജെപിയാണ് ജനങ്ങളുടെ ശാരീരിക ആരോഗ്യം മാനസിക സന്തോഷം എന്നിവയാണ് തന്റെ ലക്ഷ്യമെന്നും പിഷാരടി പറഞ്ഞു. കെ.ബാബു എംഎൽഎയ്ക്കൊപ്പം മാധ്യമങ്ങളെ കണ്ടശേഷം സമീപത്തെ പള്ളിയിൽ പ്രാർഥിച്ചാണ് പിഷാരടി പാലക്കാട്ടേക്ക് പോയത്