മുതിര്‍ന്ന നേതാക്കള്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിക്കാത്തതിലും ഘടകകക്ഷികള്‍ക്ക് വാരിക്കോരി സീറ്റു നല്‍കിയതിലും ബിജെപിയില്‍ കടുത്ത ഭിന്നത. കൂടിയാലോചനകളില്ലാതെയാണ് തീരുമാനങ്ങളെടുത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ ഉന്നമിട്ട് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നു. ആറന്മുള സീറ്റ് ബിഡിജെഎസിന് നല്‍കാനുള്ള നീക്കം സ്ഥിതി രൂക്ഷമാക്കി.  Also Read: ഡല്‍ഹിക്ക് കയറിയത് വെറുതെയായി; എല്‍ദോസിന് സീറ്റില്ല .

സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയില്‍ പാളയത്തില്‍ പടയൊരുങ്ങുന്നു. കാഞ്ഞിരപ്പള്ളിയില്‍ ടിക്കറ്റ് ലഭിക്കാതായതോടെ ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ നോബിള്‍ മാത്യു പരസ്യമായി കലാപക്കൊടി ഉയര്‍ത്തി. കുമ്മനം രാജശേഖരന്‍, എം.ടി രമേശ്, പി.എസ് ശ്രീധരന്‍പിള്ള, ബി ഗോപാലകൃഷ്ണന്‍, ജെ.ആര്‍ പത്മകുമാര്‍, സി.കെ പത്മനാഭന്‍, ജിജി ജോസഫ്, എ.പി അബ്ദുള്ളക്കുട്ടി തുടങ്ങിയ നേതാക്കള്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. തൃശൂരില്‍ മല്‍സരിക്കാന്‍ ആഗ്രഹിച്ചിരുന്ന എം.ടി രമേശ് ഇനി മല്‍സരിക്കാനില്ലെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ചു. വലിയൊരു വിഭാഗം നേതാക്കളുടെയും സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമാകാത്തത് പാര്‍ട്ടിയില്‍ കലഹത്തിന് ഇടയാക്കി.

ബിജെപി ഭരിക്കുന്ന നഗരസഭ ഉള്‍‌പ്പെടുന്ന തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂര്‍, ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന റാന്നി എന്നിവ ട്വന്‍റിക്ക് ട്വന്‍റിക്ക് നല്‍കിയതില്‍ കടുത്ത എതിര്‍പ്പുണ്ട്. തൃപ്പൂണിത്തുറയില്‍ സാബു എം ജേക്കബ് മല്‍സരിക്കണമെന്ന് ബിജെപി നിര്‍ബന്ധം പിടിച്ചെങ്കിലും ട്വന്‍റി ട്വന്‍റി അവഗണിച്ചു. കെ ബാബു മല്‍സരിക്കാനില്ലെന്ന അനുകൂലസാഹചര്യമുണ്ടായിട്ടും തൃപ്പൂണിത്തുറയില്‍ പടിക്കല്‍ കലമുടച്ചുവെന്നാണ് ബിജെപിയിലെ ഒരുവിഭാഗത്തിന്‍റെ വിലയിരുത്തല്‍. കൊടുങ്ങല്ലൂരില്‍ ബി ഗോപാലകൃഷ്ണന്‍ പ്രചാരണത്തിന് ഒരുങ്ങുന്നതിനിടെയാണ് സീറ്റ് ട്വന്‍റി ട്വന്‍റിക്ക് നല്‍കിയത്. മണ്ഡലത്തിലെ സാമുദായിക സമവാക്യം പരിഗണിച്ചില്ലെന്നാണ് വിമര്‍ശനം. ആര്‍എസ്എസിനും എതിര്‍പ്പുണ്ട്.

ENGLISH SUMMARY:

Serious differences have surfaced within the BJP following the announcement of its first phase of candidates for the Kerala elections. Several senior leaders were excluded from the list, triggering strong reactions within the party ranks. A section of leaders has accused state president Rajeev Chandrasekhar of making decisions without adequate consultations. The allocation of key constituencies such as Thrippunithura, Kodungallur and Ranni to alliance partners like Twenty20 has further intensified the controversy. Leaders including Noble Mathew have openly expressed dissatisfaction after being denied party tickets. The developments have sparked internal unrest within the BJP and even drawn criticism from sections of the RSS.