തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎം വിമതരെ പിന്തുണയ്ക്കുവാനുള്ള കോണ്‍ഗ്രസിന്‍റെ തീരുമാനത്തിനെതിരെ കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് വിജില്‍ മോഹനന്‍. ഇന്നലെ വരെ പാർട്ടിയെ അക്രമിച്ചവരെ ഇന്ന് പിന്തുണയ്ക്കുമ്പോള്‍ വർഷങ്ങളായി പാർട്ടിയെ ചുമലിലേറ്റുന്നവരുടെ കണ്ണീർ കാണാതെ പോകരുതെന്നാണ് വിജില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. പാര്‍ട്ടിമാറി വരുന്നവർക്ക് നൽകുന്ന പരിഗണന പാർട്ടിക്കായി പ്രവര്‍ത്തിച്ചവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാവരുതെന്നും എന്നും എത്ര അവഗണിച്ചാലും എന്നും  പ്രസ്ഥാനത്തിന് വേണ്ടി തെരുവിൽ പോരാട്ടം തുടരുമെന്നും വിജില്‍ കുറിച്ചു.

ഇനിയും ചെണ്ടയായി മാറാൻ ഞങ്ങൾ തയ്യാറാണ് എന്നാല്‍ മാരാർ ചമയുന്നത് ശത്രുക്കളാകരുത് എന്ന് കുറിച്ചാണ് വിജിലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ‘പോരാട്ടവീഥിയിൽ ലാത്തിയടികൾ ഏറ്റുവാങ്ങാൻ അണികൾ വേണം. ജയിലറകളിൽ ഇരുളടഞ്ഞ ദിവസങ്ങൾ തള്ളിനീക്കാൻ പോരാളികൾ വേണം. ഇന്നലെ വരെ പാർട്ടിയെ അക്രമിച്ചവരെ ഇന്ന് ചുമലിൽ താങ്ങുമ്പോൾ, വർഷങ്ങളായി പാർട്ടിയെ ചുമലിലേറ്റുന്നവരുടെ കണ്ണീർ കാണാതെ പോകരുത്. ചുവടുമാറി വരുന്നവർക്ക് നൽകുന്ന പരിഗണന, പാർട്ടിയുടെ ചുവടുറപ്പിക്കാനായി നിന്നവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാവരുത്’ വിജില്‍ കുറിച്ചു.

‘അക്രമങ്ങളും അവഗണനകളും എത്രയുണ്ടായാലും മൂവർണ്ണകൊടി ഇടനെഞ്ചോട് ചേർത്തുപിടിച്ച് പ്രസ്ഥാനത്തിന് വേണ്ടി തെരുവിൽ പോരാട്ടം തുടരും’ എന്നും വിജില്‍ കൂട്ടിച്ചേര്‍ക്കുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷനും കൊടുങ്ങല്ലൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ഒ.ജെ.ജനീഷിനെയും ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കേരളയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിനെയും ടാഗ് ചെയ്തിട്ടാണ് വിജിലിന്‍റെ പോസ്റ്റ്.

സിപിഎമ്മിന് അകത്തെ ഭിന്നതയെ പ്രതീക്ഷയോടെ തന്നെയാണ് കോണ്‍ഗ്രസ് നോക്കുന്നത്. ഈ അവസരം പരമാവധി മുതലെടുക്കുക എന്നത് തന്നെയാണ് കോൺഗ്രസിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായിട്ട് തളിപ്പറമ്പിൽ സിപിഎം സ്ഥാനാര്‍ഥി പി.കെ.ശ്യാമളയ്ക്കെതിരെ മല്‍സരിക്കുന്ന സിപിഎം പുറത്താക്കിയ കണ്ണൂരിലെ മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ടി.കെ.ഗോവിന്ദനെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കാനാണ് സാധ്യത.

അതേസമയം, പയ്യന്നൂരിൽ സിപിഎം പുറത്താക്കിയ വി.കുഞ്ഞികൃഷ്ണനെയും കോണ്‍ഗ്രസ് പിന്തുണച്ചേക്കും. പയ്യന്നൂരിലും സ്ഥാനാർഥിയെ നിർത്തില്ല. അമ്പലപ്പുഴയിൽ ജി.സുധാകരനെ പിന്തുണയ്ക്കുമെന്നതും കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്നിടത്തും കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുമില്ല.

ENGLISH SUMMARY:

Youth Congress Kannur District President Vijil Mohanan openly criticized the Congress leadership's decision to support CPM rebels TK Govindan in Taliparamba and V Kunhikrishnan in Payyanur. In a viral Facebook post, Vigil highlighted the pain of grassroots workers who faced violence from these very leaders in the past. While Congress aims to exploit CPM's internal rift, the youth wing fears it undermines the rights of loyal party workers. Stay updated on the UDF's tactical alliances for the 2026 assembly polls.