മന്ത്രി കെ.ബി.ഗണേഷ്കുമാറുമായി ബന്ധപ്പെട്ട് ഭാര്യ ബിന്ദു മേനോന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നായിരുന്നു ഭാര്യ ബിന്ദു മേനോന്‍ പരസ്യമായി പറഞ്ഞത്. ഇത് വലിയൊരു വിവാദമായി ആളിപ്പടര്‍ന്ന ഘട്ടത്തില്‍ ഗണേഷ് തന്നെ മുഖ്യമന്ത്രിയെ കാണുകയും വിശദീകരണം നല്‍കുകയും ചെയ്തു. ഭാര്യയോട് മാപ്പുപറഞ്ഞാണ് ഗണേഷ് വിഷയത്തില്‍നിന്ന് തലയൂരിയത്. ഇക്കാര്യം ഭാര്യ തന്നെ മാധ്യമങ്ങളിലൂടെ പൊതുമൂഹത്തെ അറിയിക്കുകയും ചെയ്തു.
ഈ വിഷയം ഇടത് മുന്നണിയെ ബാധിക്കുമോ എന്നായിരുന്നു സര്‍വേയിലെ ചോദ്യം. സര്‍വേയില്‍ പങ്കെടുത്തവരില്‍ 48.9 ശതമാനം പേര്‍ ഈ വിവാദം എല്‍ഡിഎഫിനെ ബാധിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. അതേസമയം 42.7 ശതമാനം പേര്‍ ഈ വിഷയം മുന്നണിയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ കാര്യമായി ബാധിക്കില്ലെന്ന് അഭിപ്രായപ്പെട്ടു. 8.4 ശതമാനം പേര്‍ക്ക് ഇതുസംബന്ധിച്ച് വ്യക്തമായ അഭിപ്രായമില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.
വാളകത്തെ വീട്ടില്‍ വച്ച് ഗണേഷിനെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടെന്നായിരുന്നു ബിന്ദു മേനോന്‍ ഉന്നയിച്ച ആരോപണം. അതിന്‍റെ എല്ലാ ചിത്രങ്ങളും തന്‍റെ കൈയ്യിലുണ്ട്. ഞാൻ മന്ത്രിയെയോ കൂടെയുള്ള ആളെയോ ഒന്നും ചെയ്യാന്‍ ശ്രമിച്ചില്ല. പക്ഷേ ഞാൻ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. ഞാൻ ഉടനെ ബന്ധുവും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖയെ വിളിച്ചു. കാര്യങ്ങള്‍ കേട്ടതിനു ശേഷം സുരക്ഷയ്ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 112 ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാനാണ് ശ്രീലേഖ നിര്‍ദേശിച്ചത്. ഇതനുസരിച്ച് 112 നമ്പറില്‍ വിളിച്ച് താനാരാണെന്നും എന്താണ് പ്രശ്നമെന്നും അറിയിച്ചെന്നും ബിന്ദു മേനോന്‍ പറഞ്ഞു. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും വീട്ടിലേക്കു കയറാന്‍ അനുവദിച്ചില്ല. പൊലീസ് വരുന്നതിന് മുമ്പ് സ്ത്രീയെ അവിടെ നിന്ന് മാറ്റി. ഗണേഷ് കുമാര്‍ ഉള്ളിലേക്ക് ഓടിയെന്നും പൊലീസ് വന്ന് യാമിനി തങ്കച്ചിയാണോ എന്ന് ചോദിച്ചുവെന്നും ബിന്ദു മേനോന്‍ അന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഗണേഷ്കുമാര്‍ വിഷയം ഇടത് മുന്നണിയെ ബാധിക്കുമോ?
ബാധിക്കും 48.9 %
ബാധിക്കില്ല 42.7 %
അഭിപ്രായമില്ല 8.4 %