കണ്ണൂരില്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച കെ. സുധാകരന് എതിരെ തിരഞ്ഞെ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി സുധാകരന്‍ അനുകൂലികള്‍. സുധാകരനെ മാറ്റിയാല്‍ തിരഞ്ഞെടുപ്പിനെ മുഴുവൻ ബാധിക്കാൻ പോകുന്ന കാര്യമാണെന്നാണ് സുധാകരന്‍റെ സന്തതസഹചാരിയായ ജയന്ത് ദിനേശിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്. പാർട്ടി അധികാരത്തിലേക്ക് വരുമ്പോൾ അധികാരസ്ഥാനത്ത് സുധാകരന്‍ കൂടി ഉണ്ടാകണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഗ്രഹമാണെന്നും പോസ്റ്റിലുണ്ട്. 

2016 ല്‍ കണ്ണൂര്‍ ഒഴിവാക്കി സിപിഎം സിറ്റിങ് സീറ്റായ ഉദുമയില്‍ മത്സരിക്കാന്‍ പോയ അദ്ദേഹത്തെ അധികാരമോഹിയാക്കാന്‍ വെമ്പല്‍ കൊള്ളുകയാണ് പലരും. എന്നാല്‍ സുധാകരന് അധികാര മോഹമില്ലെന്നും അണികളുടെ മോഹമാണിതെന്നുമാണ് ജയന്തിന്‍റെ പോസ്റ്റ്. യു.ഡി.എഫിന് ഈസി വാക്കോവറല്ല ഈ തിരഞ്ഞെടുപ്പെന്നും സുധാകരന്‍ മത്സരിച്ചാല്‍ കണ്ണൂര്‍ ജില്ലയിലാകെ ഇതിന്‍റെ ഗുണം ഉണ്ടാകുമെന്നും പോസ്റ്റില്‍ പറയുന്നു. 

''എല്ലാവരും കരുതുന്നതുപോലെ യു.ഡി.എഫിന് ഈസി വാക്കോവർ അല്ല ഈ തിരഞ്ഞെടുപ്പ്. സി.പി.എം കോടികൾ മുടക്കി ശക്തമായി പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. കണ്ണൂരിൽ കെ.സുധാകരൻ എന്ന വൻമരം മത്സരിച്ചാൽ ആ തരംഗം തൊട്ടടുത്ത പല മണ്ഡലങ്ങളിലും ഉണ്ടാകും. കണ്ണൂരിൽ നിന്നും പ്രതീക്ഷിക്കുന്നതിൽ കൂടുതൽ സീറ്റുകൾ യുഡിഎഫ് ജയിക്കും. അതിനുവേണ്ടിയാണ് പ്രവർത്തകർ ഒന്നടങ്കം കെ.സുധാകരൻ മത്സരിക്കണം എന്ന് ആവശ്യപ്പെടുന്നത്'' എന്നാണ് പോസ്റ്റിലുളളത്. 

മാറിനിൽക്കേണ്ടി വന്നപ്പോഴൊക്കെ അദ്ദേഹത്തിനോട് പല വാക്കുകളും നേതൃത്വം പറഞ്ഞിട്ടുണ്ട്. വാക്കു പാലിക്കാതെ സുധാകരനെ അപമാനിച്ച് അവസാനിപ്പിക്കാൻ ഏത് നേതാവ് നോക്കിയാലും കയ്യുംകെട്ടി നോക്കി നിൽക്കില്ല എന്നാണ് പോസ്റ്റിലുള്ളത്. നിയമസഭ തെരഞ്ഞടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന കെ. സുധാകരന്റെ പ്രസ്താവനയ്ക്ക് എതിരെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ഥികളെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്നും അതുകൊണ്ടുതന്നെ ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാര്‍ഥികളാകാന്‍ മുതിരരുതെന്നുമായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്.

ENGLISH SUMMARY:

Tensions escalate within the Kerala Congress as supporters of K. Sudhakaran warn the leadership against blocking his self-declared candidacy for the Kannur Assembly seat. Jayanth Dineshan, a close aide to Sudhakaran, stated on Facebook that Sudhakaran’s presence is vital for a UDF wave across the district and that any attempt to sideline him would be met with strong resistance from party workers. This comes after KPCC President Sunny Joseph issued a stern warning against self-proclamation of candidates, emphasizing that the High Command makes the final call. As the 2026 Assembly elections approach, the tug-of-war between Sudhakaran’s loyalists and the state leadership over the Kannur seat threatens to open a Pandora’s box of factionalism within the party. Stay updated on the latest developments in Congress candidate selection and the brewing rebellion in Kannur.