ഏറ്റെടുത്ത ജനകീയ ദൗത്യങ്ങളാകും തിരഞ്ഞെടുപ്പിൽ പലപ്പോഴും മുന്നണികൾക്ക് പിടിവള്ളിയായി മാറുക. മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഏറ്റെടുത്ത പദ്ധതികൾ തിരഞ്ഞെടുപ്പിന് മുൻപ് പൂർത്തീകരിക്കാൻ സർക്കാർ വലിയ പരിശ്രമമാണ് നടത്തിയത്. പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച ഭവനപദ്ധതിയുടെ ആദ്യഘട്ടം മുഖ്യമന്ത്രി ഗുണഭോക്താക്കൾക്ക് സമർപ്പിച്ചു കഴിഞ്ഞു. വയനാട് പുനരധിവാസ പദ്ധതികൾ മാതൃകാപരമോ എന്ന ചോദ്യമാണ് ഈ ഘട്ടത്തിൽ സർവേയിൽ ഉന്നയിച്ചത്. സർവേയിൽ പങ്കെടുത്ത 52.3% പേർ നടപടികൾ മാതൃകാപരം എന്ന് അഭിപ്രായപ്പെട്ടു. 36.6% ആളുകൾക്കാണ് എതിരഭിപ്രായമുള്ളത്.
രാഷ്ട്രീയ കക്ഷികളും ദുരിതബാധിതർക്കായി ഭവനപദ്ധതികൾ ഏറ്റെടുത്തിരുന്നു. ഇതനുസരിച്ച് മുസ്ലീംലീഗ് നിർമിച്ച ഭവനങ്ങള്‍ ഇതിനോടകം ഗുണഭോക്താക്കൾക്ക് കൈമാറുകയും ചെയ്തു. കോൺഗ്രസ് ആവിഷ്കരിച്ച ഭവനപദ്ധതിക്ക് ആഴ്ചകൾക്ക് മുൻപ് മാത്രമാണ് തറക്കല്ലിട്ടത്. നിർമാണ പ്രവർത്തനങ്ങളിലേക്ക് പാർട്ടി കടക്കാനിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് പുനരധിവാസ കാര്യത്തിൽ കോൺഗ്രസ് വാക്കുപാലിച്ചോ എന്ന ചോദ്യം സർവേയിൽ പങ്കെടുത്തവർക്ക് മുന്നിൽ ഉന്നയിച്ചത്. വാക്കുപാലിച്ചില്ലെന്ന് സർവേയിൽ പങ്കെടുത്ത 55.1 ശതമാനം പേർ അഭിപ്രായപ്പെട്ടു. വാക്കുപാലിച്ചെന്ന് അഭിപ്രായപ്പെട്ടവർ 32.2 ശതമാനമാണ്. 12.7 ശതമാനം പേർ ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്തിയില്ല.
വയനാട് പുനരധിവാസ നടപടികള്‍ മാതൃകാപരമോ?
വയനാട് പുനരധിവാസം: കോണ്‍ഗ്രസ് വാക്കുപാലിച്ചോ?