ട്വന്‍റി 20 ലോകകപ്പില്‍ ഫൈനലും സെമി ഫൈനലും ഉള്‍പ്പടെ മൂന്നു മത്സരങ്ങളില്‍ സഞ്ജുവിന്‍റെ ഇന്നിങ്സ് നിര്‍ണായകമായി. വെസ്റ്റിന്‍ഡീസിനെതിരെ മുന്നില്‍ നിന്ന് നയിച്ച് 97 റണ്‍സുമായി ടീമിനെ വിജയത്തിലെത്തിച്ചത് സഞ്ജുവാണ്. സെമിയിലും ഫൈനലിലും ടീം സ്കോര്‍ 250+ എത്താന്‍ മികച്ച തുടക്കം നല്‍കിയതും സഞ്ജുവിന്‍റെ ഇന്നിങ്സ് തന്നെ. സെമിയിലും ഫൈനലിലും സഞ്ജു 89 റണ്‍സ് വീതമെടുത്തു.
ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ സഞ്ജുവിന്‍റെ ഇന്നിങ്സുകളെ എല്‍ഡിഎഫിന്‍റെ സീറ്റുമായി താരതമ്യം ചെയ്യുകയാണ് സിപിഎം നേതാവ് ഡോ. പി. സരിന്‍. മൂന്നാം തവണ എല്‍ഡിഎഫ് 110 സീറ്റോടെ അധികാരത്തില്‍ വരുമെന്നും മൂന്നാമതും തുടരും എന്നുമാണ് സരിന്‍ എഴുതിയത്. 3.0 Loading എന്ന എഴുത്തോടെ പിണറായി വിജയന്‍റെ ചിത്രവും സരിന്‍ പോസ്റ്റ് ചെയിതിട്ടുണ്ട്. 12,000 ത്തിലധികം പേര്‍ പോസ്റ്റിനോട് ഇതുവരെ പ്രതികരിച്ചിട്ടുണ്ട്. അതേസമയം, കമന്‍റില്‍ സരിന്‍റെ താരതമ്യത്തെ പലരും വിമര്‍ശിക്കുന്നുണ്ട്. 'ഓവറാക്കല്ലേ' എന്നാണ് പലരും കമന്‍റ് ചെയ്തിട്ടുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് സിപിഎം സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നൊരാളാണ് സരിന്‍. സരിന്റെ പേര് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സമിതിയില്‍ പാലക്കാട് പൊതു സ്വതന്ത്രനെ തേടാനാണ് ധാരണ. പൊതുസ്വതന്ത്രനെ കിട്ടിയില്ലെങ്കിൽ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥി വരുമെന്നും നേതാക്കള്‍ സൂചന നല്‍കുന്നു.