ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യ നീക്കത്തെ ചൊല്ലി സംസ്ഥാന സർക്കാരും തിരുവനന്തപുരം കോർപ്പറേഷനും തമ്മിലുള്ള പോര് മുറകുന്നു. മാലിന്യ നീക്കത്തിൽ വീഴ്ചയുണ്ടെന്ന പരാതി അന്വേഷിക്കാൻ മന്ത്രി വി.ശിവൻകുട്ടി ആർ.ഡി.ഒയെ ചുമതലപ്പെടുത്തി. മന്ത്രിയുടേത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാഷ്ട്രീയ നീക്കമാണെന്നും മാലിന്യ നീക്കത്തിൽ യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നും മേയർ വി.വി രാജേഷ് മനോരമ ന്യൂസിനോട് പറഞ്ഞു.
പൊങ്കാല കഴിഞ്ഞ് മൂന്ന് ദിവസം പിന്നിടുമ്പോഴും മാലിന്യ വിവാദം ചീഞ്ഞുനാറുകയാണ്. ക്ഷേത്രത്തിന് മുൻവശത്ത് ഉൾപ്പെടെ പലയിടത്തും മാലിന്യ നീക്കം നിലച്ചുവെന്നും കെട്ടിക്കിടക്കുകയാണെന്നും മന്ത്രി വി.ശിവൻകുട്ടി. മാലിന്യം നീക്കാനുള്ള ഉത്തരവാദിത്തം കോർപറേഷനാണ്. വീഴ്ച പരിശോധിക്കാനാണ് ആർ.ഡി.ഒയെ ചുമതലപ്പെടുത്തിയതെന്നും മന്ത്രി.
ശിവൻകുട്ടി വീണ്ടും നേമത്ത് മൽസരിക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായ രാഷ്ട്രീയ ആരോപണമെന്ന് മേയർ വി.വി.രാജേഷ്. മന്ത്രി മന്ത്രിയുടെ വകുപ്പ് നോക്കിയാൽ മതി. നഗരം ശുചീകരിക്കാൻ സി.പി.എം അണികൾ ഇറങ്ങുമെന്ന് ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എ.എ.റഹീം എം.പി. നഗരസഭാ ഭരണത്തിലുണ്ടായ മാറ്റം ആറ്റുകാൽ പൊങ്കാല പോലുള്ള പ്രധാന ഉത്സവവുമായി ബന്ധപ്പെടുത്തി രാഷ്ട്രീയ നേട്ടത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വേണ്ടിവന്നാൽ വിഷയത്തെ രാഷ്ട്രീയമായും നേരിടുമെന്ന് ബിജെപി നേതൃത്വം. വിവാദത്തിന് പിന്നാലെ ക്ഷേത്ര പരിസരത്തെ പ്ലാസ്റ്റിക് മാലിന്യം പൂർണമായും കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾ നീക്കിത്തുടങ്ങി.