കേരള സ്റ്റോറി 2 സിനിമ കേരളത്തിലും പുറത്തും ചൂടുപിടിച്ച ചര്‍ച്ചയാണ്. മതപരമായി അതിവൈകാരികത ഉണര്‍ത്തി ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമം എന്ന നിലയിലാണ് സിനിമയുടെ രണ്ടാംഭാഗത്തിന്‍റെ ട്രെയിലറും വിലയിരുത്തപ്പെടുന്നത്. ട്രെയിലറിലെ ബീഫ് സീനിനെ ട്രോളി ലോകമെമ്പാടുമുള്ള മലയാളികള്‍ രംഗത്തുവരികയും ചെയ്തു. കേരളത്തില്‍ നിയമസഭാതിരഞ്ഞെടുപ്പിനുള്ള പ്രചാരണം തുടങ്ങിക്കഴിഞ്ഞ സമയത്ത് ഇത്തരമൊരു സിനിമ കേരളത്തിന്‍റെ പേര് വച്ച് റിലീസ് ചെയ്യുന്നതിനെക്കുറിച്ച് മലയാളി വോട്ടര്‍ര്‍മാര്‍ എന്താണ് ചിന്തിക്കുന്നത്? മനോരമന്യൂസ് ഇതേ ചോദ്യം അവരോട് ചോദിച്ചു.
‘കേരള സ്റ്റോറി 2 കേരളത്തെ മോശമായി ചിത്രീകരിക്കാൻ ലഷ്യമിടുന്നതോ?’ എന്നായിരുന്നു മനോരമന്യൂസ് – സി വോട്ടര്‍ സ്നാപ് പോളില്‍ ഉന്നചിച്ച ചോദ്യം. തീര്‍ച്ചയായും കേരളത്തെ മോശമായി ചിത്രീകരിക്കാന്‍ ഉന്നമിച്ചുതന്നെയാണ് സിനിമ ചിത്രീകരിച്ചത് എന്നായിരുന്നു പോളില്‍ പങ്കെടുത്ത ഭൂരിപക്ഷം ആളുകളുടെയും അഭിപ്രായം. 42.7 ശതമാനം പേര്‍ ഈ നിലപാടെടുത്തു. കേരളത്തെ സിനിമ മോശപ്പെടുത്തുന്നില്ല എന്നായിരുന്നു 28.6 ശതമാനം പേരുടെ അഭിപ്രായം. വിവാദവിഷയമായതുകൊണ്ടാകാന്‍ അഭിപ്രായം രേഖപ്പെടുത്താത്തവരുടെ എണ്ണത്തിലുമുണ്ട് താരതമ്യേന വര്‍ധന. 28.7 ശതമാനം.
ഫെബ്രുവരി മൂന്നാംവാരം നടത്തിയ സ്നാപ് പോളിലാണ് ‘കേരള സ്റ്റോറി 2’ ഉള്‍പ്പെടെയുള്ള സമകാലിക വിഷയങ്ങളില്‍ വോട്ടര്‍മാര്‍ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും 18 വയസിന് മുകളില്‍ പ്രായമുള്ള മലയാളി വോട്ടര്‍മാരുടെ പ്രതികരണമാണ് മനോരമന്യൂസ് – സി വോട്ടര്‍ സര്‍വേയില്‍ ശേഖരിച്ചത്. കേരളത്തിന്‍റെ ജനസംഖ്യാഘടന അനുസരിച്ചുള്ള സാംപിള്‍ ശേഖരിച്ചായിരുന്നു സര്‍വേ.