ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന്‍റെ തിരിച്ചടിയെന്ന നിലയില്‍ പ്രതിപക്ഷനേതാവിന്‍റെ പുതുയുഗ യാത്രയില്‍ പ്രശ്ന സാധ്യതയെന്ന് ഇന്‍റലിജന്‍സ് മുന്നറിയിപ്പ്. സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പുതുയുഗ യാത്രയില്‍ കടന്ന് കയറാനും കരിങ്കൊടി കാണിക്കാനുമുള്ള സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. Also Read: കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും ജനം റീത്ത് വയ്ക്കും; പ്രതിപക്ഷ നേതാവിനെതിരെ ആരോഗ്യമന്ത്രി .

അതിനാല്‍ ഇന്ന് മുതല്‍ വി.ഡി. സതീശന്‍ നടത്തുന്ന യാത്രയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്നും നിര്‍ദേശിക്കുന്നു. പുതുയുഗ യാത്ര കൂടാതെ പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതി, എം.എല്‍. എ ഓഫീസ്, വീട് എന്നിവിടങ്ങളിലും പ്രതിഷേധ സാധ്യതയുണ്ടെന്നും പൊലീസ് ജാഗ്രത പുലര്‍ത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രതിപക്ഷ നേതാവിന്റെ യാത്ര കടന്നുപോകുന്ന ജില്ലകളിലും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലും സുരക്ഷ ശക്തമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തെ കൺവെൻമെന്റ് ഹൗസിലും പറവൂരിലെ എംഎൽഎ ഓഫീസിലും പോലീസ് കാവൽ വർധിപ്പിച്ചു. 

മാർച്ച് ഏഴിന് സമാപിക്കുന്ന യാത്രയിലുടനീളം വനിതാ പോലീസ് ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം ഉറപ്പാക്കാനും ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനും ഇന്റലിജൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് വരും ദിവസങ്ങളിലും കർശന ജാഗ്രത തുടരാനാണ് പോലീസ് തീരുമാനം. ആരോഗ്യ വകുപ്പിനെതിരായ കോൺഗ്രസ് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ പകരത്തിന് പകരം എന്ന രീതിയിൽ പ്രതിഷേധങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, ആരോഗ്യമന്ത്രിയുടെ വസതിയിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെച്ചൊല്ലി മന്ത്രിമാരും പ്രതിപക്ഷനേതാവുമായി വാക്പോര്. പ്രതിപക്ഷനേതാവിന്റെ നിര്‍ദേശപ്രകാരമാണ് ആക്രമണമെന്ന് മന്ത്രിമാര്‍ ആരോപിച്ചപ്പോള്‍ റീത്ത് വയ്ക്കലല്ല തന്റെ ജോലിയെന്ന് വി.ഡി.സതീശന്‍ തിരിച്ചടിച്ചു. മന്ത്രി വീണാ ജോർജിന് നേരെ നടന്ന യൂത്ത് കോൺഗ്രസിന്റെ സമരരീതിയെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. റീത്ത് വെക്കലും മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരവും തങ്ങളുടെ രീതിയല്ലെന്ന് സതീശൻ വ്യക്തമാക്കി. 

രാവിലെ തിരുവനന്തപുരത്തെ തന്‍റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനെതിരെ രൂക്ഷമായ പ്രതികരണമാണ് മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയില്‍ നടത്തിയത്. പ്രതിപക്ഷ നേതാവാണ് നിര്‍േദശം നല്‍കിയതെന്നും കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് പരാജയ ഭീതിയെന്നും മന്ത്രി ആരോപിച്ചു. ചികില്‍സാപിഴവില്‍ ഇന്നലെത്തെന്നെ നടപടിയെടുത്തെന്നും പറഞ്ഞു. പ്രതിപക്ഷനേതാവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയായിരുന്നു മന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രതികരണവും. യൂത്ത് കോണ്‍ഗ്രസ് വിരട്ടാന്‍ നോക്കേണ്ടെന്നും ശിവന്‍കുട്ടിയുടെ മുന്നറിയിപ്പ്. മന്ത്രി മഹാറാണിയല്ലെന്ന് കെ.മുരളീധരന്‍ പരിഹസിച്ചു. മന്ത്രിക്കെതിരെ സമരം ചെയ്യുന്നതില്‍ ഒരു തെറ്റുമില്ലെന്നും മന്ത്രി വീണയ്ക്ക് വട്ടപ്പൂജ്യമാണ് മാര്‍ക്കെന്നും കെ.മുരളീധരന്‍ പറഞ്ഞു. 

ENGLISH SUMMARY:

An intelligence alert has warned of possible disturbances during the Puthuyuga Yatra led by Opposition Leader V. D. Satheesan, reportedly as a retaliation to the protests held against Health Minister Veena George. According to the report, workers from CPM, DYFI, and SFI may attempt to infiltrate the yatra or show black flags. Therefore, from today onwards, security for V. D. Satheesan’s yatra must be strengthened. The report also warns of possible protests at the Opposition Leader’s official residence, MLA office, and house, apart from along the route of the Puthuyuga Yatra. Security has already been increased at the Convent House in Thiruvananthapuram and the MLA office in Paravoor.