malappuram

TOPICS COVERED

മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്ന 4 മണ്ഡലങ്ങളില്‍ പൊന്നാനി, തവനൂര്‍ മണ്ഡലങ്ങളെ ചൊല്ലിയുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തര്‍ക്കങ്ങളില്ലാത്ത വണ്ടൂരില്‍ എ.പി.അനില്‍കുമാറിനേയും നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനേയും പ്രഖ്യാപിച്ചാല്‍ മാത്രം മതി.

വണ്ടൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി 5 വട്ടം മല്‍സരിച്ചു ജയിച്ച കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റു കൂടിയായ എ.പി.അനില്‍കുമാര്‍ ആറാം പോരാട്ടത്തിന് ഒരുങ്ങുകയാണ്.എ.പി.അനില്‍കുമാര്‍ അല്ലാതെ മറ്റൊരു പേര് കോണ്‍ഗ്രസിന് വണ്ടൂരിലേക്കില്ല. എട്ടു മാസം മുന്‍പ് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ആര്യാടന്‍ ഷൗക്കത്തല്ലാതെ മറ്റൊരാള്‍ നിലമ്പൂരിലേക്കുമില്ല. സ്ഥാനാര്‍ഥിയായി മറ്റു പേരുകളൊന്നും ഇല്ലാത്തതുകൊണ്ട് എ.പി.അനില്‍കുമാറും ആര്യാടന്‍ ഷൗക്കത്തും തിരഞ്ഞെടുപ്പിന് മുന്നോടിയായുളള പ്രവര്‍ത്തനങ്ങളുമായി മണ്ഡലങ്ങളില്‍ സജീവമാണ്. തിരുവമ്പാടിക്ക് പകരമായി തവനൂര്‍ മുസ്്ലീംലീഗിന് വിട്ടു നല്‍കാനുളള ചര്‍ച്ചകള്‍ സജീവമായി നടന്നെങ്കിലും ആകെയുളള നാലു സീറ്റുകളില്‍ ഒന്നു വിട്ടു കൊടുക്കുന്നതിന് ജില്ലയിലെ കോണ്‍ഗ്രസ് വികാരം എതിരാണ്. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്,കെ.പി.സിസി ജനറല്‍ സെക്രട്ടറിമാരായ പി.ടി.അജയ്മോഹന്‍,സന്ദീപ് വാരിയര്‍,എ.എന്‍.രോഹിത് എന്നീ പേരുകളാണ് തവനൂരിലേക്ക് കോണ്‍ഗ്രസ് പരിഗണനയിലുളളത്.കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.നൗഷാദലി,ഡിസിസി ജനറല്‍ സെക്രട്ടറി സിദ്ദീഖ് പന്താവൂര്‍ തുടങ്ങിയ പേരുകളാണ് പൊന്നാനിയില്‍ പരിഗണനയിലുളളത്..

ENGLISH SUMMARY:

Malayalam election news focuses on the ongoing discussions within the Congress party regarding the Ponnani and Thavanoor constituencies in Malappuram district for the upcoming Kerala assembly elections. While Vandoor and Nilambur constituencies have clear candidates, the party is deliberating on potential nominees for Ponnani and Thavanoor.