തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ വിജയം നിർണ്ണയിക്കുന്നതിൽ പാർട്ടിയിലെ ഐക്യത്തിന് പ്രധാന പങ്കുണ്ട്. മുൻകാല തിരഞ്ഞെടുപ്പ് അനുഭവങ്ങൾ അത് ചൂണ്ടിക്കാണിക്കുന്നു. സ്ഥാനാർത്ഥി നിർണ്ണയഘട്ടത്തിലെ അപസ്വരങ്ങൾ പലപ്പോഴും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിരുന്നു. ജനം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് അതിനാത്ത പരിശ്രമം പാർട്ടിയിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ നടത്തിയിട്ടുണ്ടോ എന്നത് ഈ ഘട്ടത്തിൽ പ്രസക്തമായ ചോദ്യമാണ്. കോൺഗ്രസ് പാർട്ടിയിൽ ഐക്യമുണ്ടോ എന്നായിരുന്നു ഇലക്ഷൻ പൾസ് സർവേയിൽ മനോരമ ന്യൂസ് മുന്നോട്ടുവെച്ച ചോദ്യം. 35.8 ശതമാനം പേർ പാർട്ടിയിൽ ഐക്യമുണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോൾ ഐക്യമില്ലെന്ന് പറഞ്ഞവർ 52 ശതമാനമാണ്. 12.2 ശതമാനം പേർ ഒരഭിപ്രായവും രേഖപ്പെടുത്തിയിട്ടില്ല.
തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ ജനവിധി മുൻനിർത്തി യുഡിഎഫ് എംപിമാരിൽ ചിലരെങ്കിലും നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹിക്കുന്നുണ്ട്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ എംപിമാരെ മത്സരിപ്പിക്കണമോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നാണ് യുഡിഎഫ് നേതാക്കൾ പറഞ്ഞുവയ്ക്കുന്നത്. ഹൈക്കമാൻഡിന്റെ കൂടി അംഗീകാരത്തോടെ ചിലരെങ്കിലും മത്സരിക്കേണ്ടിവരുമെന്ന് ചിന്തിക്കുന്നവരും കുറവല്ല.
മനോരമ ന്യൂസ് ഇലക്ഷൻ പൾസ് സർവേയിൽ ഈ വിഷയം വോട്ടർമാരുടെ പരിഗണനയിൽ കൊണ്ടുവന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കുന്നത് ശരിയോ എന്നായിരുന്നു ചോദ്യം. ശരിയല്ല എന്നാണ് 52.8 ശതമാനം പേർ അഭിപ്രായപ്പെട്ടത്. ശരിയാണെന്ന് അഭിപ്രായപ്പെട്ടവർ 28.7 ശതമാനം പേർ അഭിപ്രായപ്പെട്ടു. 18.5 ശതമാനം വോട്ടർമാർക്ക് ഇക്കാര്യത്തിൽ അഭിപ്രായം ഉണ്ടായിരുന്നില്ല.