നിയമസഭാ തിരഞ്ഞെടുപ്പില്‍ 20 സിറ്റിങ് എംഎല്‍എമാരെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. എല്‍ദോസ് കുന്നപ്പള്ളിയും ഐ.സി ബാലകൃഷ്ണനും മല്‍സരിക്കും. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇരുവരുടെയും കാര്യം നേതൃത്വം പ്രത്യേകം ചർച്ച ചെയ്തു . 

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന യുഡിഎഫിന്‍റെ പുതുയുഗ യാത്ര ഇന്നും നാളെയും കോഴിക്കോട് പര്യടനം നടത്തും. പി.കെ.കുഞ്ഞാലിക്കുട്ടി ഉപനായകനായ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. രാവിലെ തൊട്ടില്‍പ്പാലത്താണ് ജാഥയ്ക്ക് ആദ്യ സ്വീകരണം നല്‍കുക. തുടര്‍ന്ന് കുറ്റ്യാടി, നാദാപുരം, വടകര, പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളില്‍ ജാഥയെത്തും. നാളെ തിരുവമ്പാടിയില്‍ നിന്ന് ആരംഭിച്ച് ടൗണില്‍ മുതലക്കുളം മൈതാനത്ത് ജാഥയുടെ ജില്ലയിലെ പര്യടനം അവസാനിക്കും. ഇതിനിടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം മനോരമന്യൂസിലൂടെ പരസ്യമാക്കി കെ.സുധാകരന്‍ രംഗത്തെത്തി. എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനമെടുത്തിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. 

Also Read: മല്‍സരിക്കാന്‍ ആഗ്രഹമുണ്ട്; ഹൈക്കമാന്‍ഡിനെ അറിയിച്ചു: കെ. സുധാകരന്‍


കോണ്‍ഗ്രസ്– മുസ്ലീംലീഗ് സീറ്റ് വച്ചുമാറ്റം അന്തിമഘട്ടത്തിലേക്ക് കടന്നു. ലീഗില്‍ നിന്ന് തിരുവമ്പാടി ഏറ്റെടുത്ത് സി.പി.ജോണിനെ മത്സരപ്പിക്കാനുള്ള നീക്കത്തോട് മലപ്പുറത്തെ കോണ്‍ഗ്രസ് എതി‍ര്‍പ്പ് അറിയിച്ചു. സിറ്റിങ് മണ്ഡലങ്ങളായ ഇരിക്കുറൂം പേരാവൂരും കഴിഞ്ഞാല്‍ ജില്ലയില്‍ കോണ്‍ഗ്രസ് ഏറ്റവും ഗൗരവമായി കാണുന്ന സീറ്റുകളിലൊന്നായ കണ്ണൂര്‍ നിയമസഭാ മണ്ഡലം. അതിലാണ് കെ.സുധാകരന്റെ കണ്ണും. മത്സരിക്കാനുള്ള താല്‍പര്യം കെ.സുധാകരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കെ, കണ്ണൂരിനെ ചൊല്ലിയുള്ള ചര്‍ച്ചകളിലേക്ക് കടക്കാനാവാത്ത അവസ്ഥയിലാണ് സംസ്ഥാന നേതൃത്വം.  എറണാകുളം ജില്ലയില്‍ മത്സരിക്കാന്‍ സീറ്റ് വേണമെന്ന് അജയ് തറയിലും പരസ്യമായി ആവശ്യപ്പെട്ടു. 

സ്വര്‍ണ്ണക്കൊള്ളയില്‍ ആരോപണവിധേയനായി നില്‍ക്കുന്നത് തറയിലിന് തിരിച്ചടിയായി നില്‍ക്കുന്നുണ്ട്. അതേസമയം, കോണ്‍ഗ്രസ് മുസ്ലീലീഗ് സീറ്റു വച്ചുമാറ്റം അന്തിമ ചര്‍ച്ചകളിലേക്ക് കടന്നു. തിരുവമ്പാടിക്ക് പകരം തവനൂര്‍ വിട്ടുനില്‍കാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. തിരുവമ്പാടിയില്‍ വി.എസ്.ജോയിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നതെങ്കിലും സി.എം.പി നേതാവ് സി.പി.ജോണിന്റെ പേരും പരിഗണിക്കുന്നുണ്ട്. തവനൂര്‍ വിട്ടുനല്‍കി ഏറ്റെടുക്കാനിരിക്കുന്ന തിരുവമ്പാടിയില്‍ ജോണ്‍ മത്സരിക്കുന്നത് അംഗീകരിക്കില്ലെന്നാണ് മലപ്പുറം കോണ്‍ഗ്രസിന്റെ നിലപാട്. ഇതിനിടെ, ആര്‍.ജെ.ഡിയിലെ പ്രശ്നങ്ങളും യുഡിഎഫ് നിരീക്ഷിക്കുന്നുണ്ട്. ആര്‍ജെഡിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്ന മുന്നണി നേതൃത്വം, വടകര വിട്ടുനല്‍കില്ലെന്ന് വ്യക്തമാക്കി. വടകരയില്‍ കെ.കെ.രമ തന്നെയാകും യുഡിഎഫ് സ്ഥാനാര്‍ഥി. 

ENGLISH SUMMARY:

Congress will field 20 sitting MLAs in the upcoming assembly elections, including Eldhose Kunnappally and IC Balakrishnan who will contest despite allegations. The UDF's new era journey, led by VD Satheesan, continues its tour in Kozhikode, with PK Kunhalikutty as deputy leader.