പാർട്ടിയിൽ വീണ്ടും കൂടുതൽ സജീവമാകുമെന്ന് ഇ എം അഗസ്തി. രമേശ് ചെന്നിത്തലയുടെ സ്നേഹ നിർബന്ധങ്ങൾക്ക് താൻ വഴങ്ങുന്നുവെന്നും ഹൃദയത്തിലാണ് കോൺഗ്രസെന്നും. കൂടുതൽ സജീവമാകുമെന്നും ഫെയ്സ്ബുക്കിൽ ഇ എം അഗസ്തി കുറിച്ചു. നേരത്തെ കട്ടപ്പന നഗരസഭയിലെ പരാജയത്തിന് പിന്നാലെ രാഷ്ട്രീയം അവസാനിപ്പിച്ചതായി ഇഎം അഗസ്തി പ്രഖ്യാപിച്ചിരുന്നു.
മൂന്ന് തവണ എംഎൽഎ, ജില്ലാ ബാങ്ക് പ്രസിഡന്റ്. കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡന്റ് തുടങ്ങിയ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഇ.എം. അഗസ്തി ജനവിധി തേടുന്നു എന്നതിനാൽ ഏറെ ശ്രദ്ധേയമായ മത്സരം നടക്കുന്ന ഒന്നായി കട്ടപ്പന നഗരസഭ മാറിയിരുന്നു. 22-ാം വാർഡ് ഇരുപതേക്കറിലാണ് അഗസ്തി മത്സരിച്ചത്. ഇടതുപക്ഷ സ്ഥാനാർഥി സി.ആർ. മുരളി 60 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വാർഡ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെയാണ് രാഷ്ട്രീയം അവസാനിപ്പിച്ചതായി അഗസ്തി പ്രഖ്യാപിച്ചിരുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന അഗസ്തി എൽഡിഎഫിന്റെ എം.എം. മണിയോട് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ഒന്നാകെ ചർച്ച ചെയ്ത മണ്ഡലങ്ങളിലൊന്നായിരുന്നു ഉടുമ്പൻചോല. മുൻ വൈദ്യുതിവകുപ്പ് മന്ത്രി എം.എം. മണിയായിരുന്നു ഉടുമ്പൻചോലയിൽ എൽഡിഎഫ് സ്ഥാനാർഥി. പ്രതിരോധിക്കാൻ മുതിർന്ന നേതാവ് ഇ.എം. അഗസ്തിയെ കോൺഗ്രസ് കളത്തിലിറക്കി. 20,000-ത്തിന് മുകളിൽ ഭൂരിപക്ഷം നേടി എം.എം. മണി വിജയിക്കുമെന്ന ഒരു സർവേയുണ്ടായിരുന്നു. പോരാട്ടം കടുത്തപ്പോൾ ആവേശം കൂട്ടി അഗസ്തിയുടെ പഞ്ച് ചലഞ്ചുമെത്തി. ഉടുമ്പൻചോലയിൽ മണി ജയിച്ചാൽ തല മൊട്ടയടിക്കുമെന്നായിരുന്നു അഗസ്തിയുടെ ചലഞ്ച്. തിരഞ്ഞെടുപ്പിൽ 30,000-ത്തിൽ പരം വോട്ടുകൾക്ക് എം.എം. മണി ജയിച്ചു. പിന്നാലെ അഗസ്തി മൊട്ടയടിച്ചു.