ബജറ്റിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സ്വന്തം പോക്കറ്റിലേക്ക് കൂടി ഒന്ന് നോക്കുന്നത് നന്നായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ബജറ്റ് അവതരണത്തിന് പിന്നാലെ "ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്നും", സർക്കാർ പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവിച്ചു കണ്ടു. ഖജനാവ് കാലിയാണെന്ന് രാപ്പകൽ പ്രസംഗിക്കുന്ന ഇതേ പ്രതിപക്ഷ നേതാവ് തന്നെയാണ് മാസാമാസം കൃത്യമായി തന്‍റെ അലവൻസുകൾ ഇതേ ഖജനാവിൽ നിന്ന് കൈപ്പറ്റുന്നതെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നു.

'ഖജനാവ് അത്രയ്ക്ക് ശൂന്യമാണെങ്കിൽ താങ്കൾക്ക് ലഭിക്കുന്ന ഈ ആനുകൂല്യങ്ങൾ എവിടെ നിന്നാണ് വരുന്നത്? നാടിന്‍റെ വികസനത്തിനും പാവപ്പെട്ടവന്‍റെ ക്ഷേമത്തിനുമായി സർക്കാർ നീക്കിവെക്കുന്ന ഓരോ രൂപയും കൃത്യമായ ആസൂത്രണത്തോടെയാണ് വിനിയോഗിക്കുന്നത്. പ്രതിപക്ഷ നേതാവിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ പോലെ തന്നെ, ഈ നാട്ടിലെ പാവപ്പെട്ടവർക്ക് ലഭിക്കേണ്ട പെൻഷനും മറ്റ് ക്ഷേമ പദ്ധതികളും സർക്കാർ കൃത്യമായി ഉറപ്പാക്കുന്നുണ്ട്. ഖജനാവ് കാലിയാണെന്ന് പറയുന്നവർ നമ്മുടെ പൊതുവിദ്യാലയങ്ങളിലെ ഹൈടെക് സംവിധാനങ്ങളും കുട്ടികൾക്ക് ലഭിക്കുന്ന സൗകര്യങ്ങളും കാണാതെ പോകരുത്. ബജറ്റിലുള്ളത് വെറും വാക്കുകളല്ല, മറിച്ച് ഈ നാടിന്‍റെ പുരോഗതിക്കുള്ള കൃത്യമായ റോഡ് മാപ്പാണ്.

അത് ജനങ്ങൾക്ക് ബോധ്യമുണ്ട്. നെഗറ്റീവ് വാർത്തകൾ പടച്ചുവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാം എന്നത് പ്രതിപക്ഷത്തിന്‍റെ വ്യാമോഹം മാത്രമാണ്. ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്. നമുക്ക് ഒരുമിച്ച് മുന്നേറാം, നാടിന്‍റെ നന്മയ്ക്കായി'. – മന്ത്രി ശിവന്‍കുട്ടി പറയുന്നു.

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ് രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. പൂച്ചപെറ്റുകിടക്കുന്ന ഖജനാവും നിരന്തരമായ പ്ലാന്‍ കട്ടിങും കൊണ്ട് വിശ്വാസ്യത തകര്‍ന്ന ധനകാര്യ സംവിധാനമുള്ള സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് ജനം വിശ്വസിക്കില്ലെന്നാണ് സതീശന്‍ പറഞ്ഞത്.

ഇതില്‍ പൂച്ചപെറ്റുകിടക്കുന്ന ഖജനാവ് എന്ന പരാമര്‍ശമാണ് മന്ത്രി ശിവന്‍കുട്ടിയെ പ്രകോപിപ്പിച്ചത്. പൂര്‍ണമായി പരാജയപ്പെട്ട മേഖലകളില്‍ മാറ്റമുണ്ടാകുമെന്ന അവകാശവാദം മാത്രമാണിതെന്നും അനാവശ്യമായ രാഷ്ട്രീയം കലര്‍ത്തി അവതരിപ്പിച്ചതോടെ ബജറ്റിന്‍റെ പവിത്രത നഷ്ടമായെന്നും സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു.

 

ENGLISH SUMMARY:

Responding to the criticism raised against the budget by Opposition Leader V D Satheesan, Education Minister V Sivankutty said that it would be better for Satheesan to also take a look into his own pocket.