തിരുവനന്തപുരം കോർപ്പറേഷനിലെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച ബിജെപി പ്രവർത്തകർക്ക് നന്ദി അറിയിച്ച് പ്രധനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തെ ജനവിധി കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമാണെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. യുഡിഎഫിനെയും എൽഡിഎഫിനെയും കേരളം മടുത്തെന്നും മോദി പറഞ്ഞു.
'തിരുവനന്തപുരം കോർപ്പറേഷനിൽ മികച്ച വിജയം നേടാന്‍ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച കഠിനാധ്വാനികളായ എല്ലാ ബിജെപി പ്രവർത്തകര്‍ക്കും നന്ദി. ഇന്നത്തെ ഫലം യാഥാർഥ്യമാക്കാന്‍ വർഷങ്ങളായി അടിത്തട്ടിൽ പ്രവർത്തിച്ച കേരളത്തിലെ പ്രവർത്തകരുടെ ദിവസമാണിന്ന്. പാര്‍ട്ടി ചുമലവഹിക്കുന്നവരും പ്രവര്‍ത്തരുമാണ് നമ്മുടെ ശക്തി, അവരിൽ അഭിമാനിക്കുന്നു!' - മോദി കുറിച്ചു.
'നന്ദി തിരുവനന്തപുരം! തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎയ്ക്ക് ലഭിച്ച ജനവിധി കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമാണ്. സംസ്ഥാനത്തിന്‍റെ വികസന അഭിലാഷങ്ങൾ നമ്മുടെ പാർട്ടിക്ക് മാത്രമേ നിറവേറ്റാൻ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. നമ്മുടെ പാർട്ടി അതിനുവേണ്ടി പ്രവർത്തിക്കും'.
'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപി, എൻഡിഎ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ള ജനങ്ങൾക്ക് എന്‍റെ നന്ദി. കേരളം യുഡിഎഫിനെയും എൽഡിഎഫിനെയും മടുത്തു. എല്ലാവർക്കും അവസരങ്ങളുള്ള ഒരു വികാസിത കേരളം കെട്ടിപ്പടുക്കുന്നതിനും നല്ല ഭരണം നൽകുന്നതിനും എൻഡിഎയെ മാത്രമേ അവർ കാണുന്നുള്ളൂ'- എന്നും മോദി എക്സ് പോസ്റ്റിൽ പറയുന്നു.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് കോര്‍പറേഷന്‍ ഭരണത്തില്‍ എന്‍ഡിഎ എത്തുന്നത്. ഫലം വന്ന 50 സീറ്റുകളിൽ എൻഡിഎ വിജയിച്ചപ്പോൾ 29 ലേക്ക് എൽഡിഎഫ് ചുരുങ്ങി. 19 ഇടത്താണ് യുഡിഎഫിന് ജയിക്കാനായത്. രണ്ട് സ്വതന്ത്രരും ജയിച്ചിട്ടുണ്ട്.