മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണിനെതിരായ ഇഡി സമന്‍സില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബിയുടെ പ്രതികരണത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. സമന്‍സിലുള്ള നിലപാട് എം.എ ബേബി തിരുത്തിയേക്കും. മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ് ലഭിച്ചോ എന്നതിൽ വ്യക്തത വരുത്താതിരുന്ന സി പി എം സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കുന്നതായിരുന്നു പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ സ്ഥിരീകരണം.
മുഖ്യമന്ത്രിയുടെ മകന് അയച്ച നോട്ടീസ് ഇ ഡി പിൻവലിച്ചു എന്നാണ് ബേബി സ്ഥിരീകരിച്ചത്. കെട്ടിച്ചമച്ച നോട്ടീസാണ് അയച്ചത്, അസംബന്ധം എന്ന് കണ്ട് അവർക്ക് തന്നെ പിൻവലിക്കേണ്ടി വന്നു എന്നാണ് എം.എ ബേബി ഇന്നലെ ചെന്നൈയിൽ പറഞ്ഞത്.
എന്നാൽ മുഖ്യമന്ത്രിയുടെ മകന്‍റെ കാര്യത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം സ്വമേധയാ പ്രതികരിച്ചേക്കില്ല. മുഖ്യമന്ത്രിയുടെ മകളുടെ കേസിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കിയത് വിവാദമായിരുന്നു.
മകൻറെ കാര്യം ഒരു വ്യക്തി എന്ന നിലയിൽ മകൻ നോക്കട്ടെ എന്നും മുഖ്യമന്ത്രിക്ക് നോട്ടീസ് വന്നാൽ പാർട്ടി പ്രതികരിക്കും എന്നുമാണ് നിലപാട്.