പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടി നിലപാട് എടുത്തതോടുകൂടി നിരന്തരം സൈബര്‍ ആക്രമണം നേരിടുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എന്നാല്‍ സൈബര്‍ ആക്രമണങ്ങളില്‍ തളര്‍ന്നുപോകുന്ന ആളല്ല താനെന്നും ഇത്തരം ആക്രമണം നടത്തുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലെന്നുമാണ് സതീശന്‍ പറയുന്നത്. രാഹുല്‍ യു.ഡി.എഫിന്‍റെ ഭാഗമല്ലെന്നും സതീശന്‍.
ഒരു സമരത്തില്‍ പോലും പങ്കെടുക്കാത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലാത്തവരാണ് വ്യാജ ഐഡികള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ കമന്‍റും പോസ്റ്റും ഇടുന്നതെന്നും കേരളം മുഴുവൻ പാര്‍ട്ടിയുടെ തീരുമാനത്തിനെതിരെ അലയടിച്ചു വന്നാലും തീരുമാനത്തിൽ മാറ്റമില്ലമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സതീശന്‍റെ വാക്കുകള്‍
ഞാനും കൂടി പങ്കാളിയായ മുഴുവൻ നേതാക്കന്മാരുടെയും ഏകാഭിപ്രായത്തിൽ എടുത്ത തീരുമാനമാണ്. പിന്നെ ആക്രമിക്കുന്ന ആരെങ്കിലും പാർട്ടിക്കാരുണ്ടോ? അതിനകത്ത് ഏതെങ്കിലും പാർട്ടി പരിപാടികളില്‍ പങ്കെടുത്തവൻ ഉണ്ടോ? ഏതെങ്കിലും സമരത്തിൽ പോലീസിന്റെ ക്രൂരമായ ലാത്തി ചാർജ് ഏറ്റ ആരെങ്കിലും ഉണ്ടോ ആ കൂട്ടത്തിൽ? ഏതെങ്കിലും സമരത്തിൽ ഒരു വെള്ളത്തിന്റെ മുമ്പിൽ എഴുന്നേറ്റ് നിന്നവൻ ഉണ്ടോ? സമരത്തിൽ പങ്കെടുത്തവൻ ഉണ്ടോ? ഒരാളും ഇല്ല ഇത് പാർട്ടിയുമായിട്ട് ഒരു ബന്ധവും ഇല്ലാത്ത ആളുകളാണ്. പുറത്തുനിന്നും വിദേശത്തുനിന്നും ഫേക്ക് ഐഡിയില്‍ ഇപ്പോൾ ഈ കാലത്ത് ആർക്കും ആർക്കെതിരെ എന്തും പറയാന്‍ പറ്റും. എനിക്ക് പറ്റും.
പക്ഷേ എനിക്ക് ടാർഗെറ്റ് ഇല്ല, ഞാൻ വിചാരിച്ചാലും നടക്കും. ഒരു 25 ഫേക്ക് ഐഡി ഉണ്ടാക്കി ഒരു 50 പേര് രാവിലെ തൊട്ട് വൈകുന്നേരം ഇരിക്കും. വരെ കുറച്ച് കാശും കൂടി കൊടുക്കിയാൽ കുറച്ച് യൂട്യൂബ് ചാനലും കൂടി കിട്ടും. വേറെ കാര്യത്തിൽ റീച്ച് കിട്ടിയിരിക്കുന്ന ആളുകളെ ഹയർ ചെയ്തിട്ട് അതുകൂടി ചെയ്ത് ആരെ വേണമെങ്കിലും കൊല്ലാം. ഞാൻ അതിലൊന്നും ഭയപ്പെടുന്ന ആളല്ല. കാരണം സോഷ്യൽ മീഡിയയോ ഈ സൈബർ ആളുകളോ ഒന്നുമല്ല തീരുമാനങ്ങൾ എടുക്കുന്നത്. തീരുമാനങ്ങൾ എടുക്കുന്നത് നമ്മുടെ ബോധ്യങ്ങളിൽ നിന്നാണ്. ആ ബോധ്യങ്ങളിൽ നിന്ന് എടുത്ത തീരുമാനം നമ്മുടെ നിലപാടിന്റെ ഭാഗമാണ്. ഈ 25 സൈബർ പോരാളികൾ അല്ല, കേരളം മുഴുവൻ അലയടിച്ചു വന്നാലും കടൽ പോലെ അലയടിച്ചു വന്നാലും തീരുമാനത്തിൽ മാറ്റമില്ല.