പുന:സംഘടനയ്ക്ക് വേഗം കൂട്ടി കെപിസിസി നേതൃത്വം. എംപിമാരുടെ അഭിപ്രായം കേൾക്കാൻ ഡൽഹിയിൽ യോഗം ചേർന്നു. ഒൻപത് ഡിസിസി അധ്യക്ഷൻമാരെ മാറ്റിയേക്കും. ജ്യോതികുമാർ ചാമക്കാല ട്രഷറർ ആയേക്കും. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുമായും കെപിസിസി അധ്യക്ഷൻ ചർച്ച നടത്തി. പുനസംഘടന ചർച്ച നീട്ടിക്കൊണ്ട് പോകാതെ എത്രയും പെട്ടെന്ന് അധ്യക്ഷന് പട്ടിക കൈമാറാനാണ് കെപിസിസി നേതൃത്വത്തിന്റെ നീക്കം.
മലപ്പുറം തൃശൂർ എന്നിവയൊഴികെയുള്ള ജില്ലകളിലെ അധ്യക്ഷന്മാരെ മാറ്റിയേക്കും. കൊല്ലം ഡിസിസി അധ്യക്ഷൻ രാജേന്ദ്രപ്രസാദിനെ മാറ്റുന്നതിൽ കടുത്ത അതൃപ്തിയിലാണ് കൊടിക്കുന്നിൽ സുരേഷ്. കെപിസിസി അധ്യക്ഷനുമായിട്ടുള്ള കൂടിക്കാഴ്ചയിൽ കൊടിക്കുന്നിൽ അത്യപ്തി അറിയിച്ചു. ജെറമിയാസ് ആണ് പരിഗണനയിൽ. കണ്ണൂർ കോഴിക്കോട് മലപ്പുറം ഡിസിസികളിൽ മാറ്റം ആവശ്യമില്ലെന്ന് കെ സുധാകരനും പറഞ്ഞു.
എറണാകുളത്തെ അധ്യക്ഷമാറ്റം ചർച്ചയിൽ ഇല്ലെന്ന് ഹൈബി ഈഡൻ പ്രതികരിച്ചു. രാവിലെ കൊടിക്കുന്നിൽ സുരേഷിന്റെ വസതിയിൽ എംകെ രാഘവനും ബെന്നി ബഹനാനും പ്രത്യേകം യോഗം ചേർന്നിരുന്നു. ജ്യോതി കുമാർ ചാമക്കാലയെയാണ് ട്രഷററായി പരിഗണിക്കുന്നത്. വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി, സെക്രട്ടറി സ്ഥാനങ്ങളിലും നേതൃത്വം തീരുമാനമെടുക്കും. വൈസ് പ്രസിഡണ്ടായി പി ടി അജയ് മോഹൻ പരിഗണനയിൽ ഉണ്ട്. കെസി വേണുഗോപാലുമായുള്ള ചർച്ചയിലാണ് അന്തിമ പട്ടിക തയ്യാറാക്കുക. പതിവ് പോലെ ജംബോ പട്ടികക്കാണ് സാധ്യത.