നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സൂചികയെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി മനോരമ ന്യൂസിനോട്. പി.വി. അൻവറിന്റെ കാര്യത്തില്‍ ലീഗ് മുൻകൈ എടുത്തിട്ടില്ല. കോൺഗ്രസ് തീരുമാനിക്കട്ടെയെന്ന് പറഞ്ഞത് ലീഗാണെന്നും കുഞ്ഞാലിക്കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, പി.വി.അന്‍വര്‍ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് എ.പി.അനില്‍കുമാര്‍ പ്രതികരിച്ചു. അന്‍വര്‍ അടഞ്ഞ അധ്യായമാണെന്നതാണ് യുഡിഎഫിന്‍റെ തീരുമാനമെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു.
നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തിങ്കളാഴ്ച നടക്കും. ചുങ്കത്തറ മാർത്തോമ കോളജിൽ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. 14 ടേബിളുകളിലായി 20 റൗണ്ടായാണ് വോട്ടെണ്ണൽ പൂർത്തിയാക്കുക. 8,000 വോട്ട് ഭൂരിപക്ഷത്തിലെങ്കിലും വിജയിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് ക്യാംപ്. കുറഞ്ഞത് 2,000 വോട്ട് ഭൂരിപക്ഷത്തിലെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുക്യാംപ്. പി.വി.അൻവറിന്റെ സാന്നിധ്യമാണ് ഉപതെരഞ്ഞെടുപ്പിനെ കൂടുതൽ സജീവമാക്കിയത്. ഉയർന്ന പോളിങ് ശതമാനം ആർക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ഇരു മുന്നണികളും.