കേരളം സ്റ്റാർട്ടപ്പുകളുടെ പറുദീസയാണെന്നും അടുത്തവർഷത്തോടെ സ്റ്റാർട്ടപ്പുകളുടെ എണ്ണം  ഇരട്ടിയാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടിയുടെ ഭാഗമായി കോട്ടയത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോട്ടയത്ത് നടന്ന ജില്ലാതല യോഗത്തിൽ മുഖ്യമന്ത്രി തിരഞ്ഞെടുക്കപ്പെട്ട പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി

സംസ്ഥാന സർക്കാരിന്റെ നിലവിലെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 6300. അടുത്ത വർഷത്തോടെ ഇത് 15,000 ആകുമെന്ന് മുഖ്യമന്ത്രി.. സംസ്ഥാനത്തിന് വികസനം ഉണ്ടാവരുതെന്ന് ശത്രുതാ മനോഭാവം സ്വീകരിച്ചവരെ അതിജീവിച്ചും കേന്ദ്രത്തിന്റെ ഞെരുക്കലിനെ മറികടന്നും  തനത് വരുമാനം മൂന്നു വർഷം കൊണ്ട് ഇരട്ടിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.

ഐടി മേഖലയിൽ തൊഴിൽ അവസരങ്ങൾ വൻതോതിൽ വർദ്ധിച്ചു. കാർഷിക വ്യവസായ മേഖലകളിൽ പ്രകടമായ വളർച്ചയുണ്ടായി. സംസ്ഥാനത്തെ ലോഡ് ഷെഡിങ് നിർത്തലാക്കിയെന്നും വ്യവസായ മേഖലയ്ക്ക്  ഗുണമേന്മയുള്ള വൈദ്യുതി നൽകാൻ കഴിഞെന്നും കോട്ടയത്ത് നടന്ന പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയിൽ സർക്കാർ വിലയിരുത്തി. ഇന്റർനാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും മൂന്ന് സയൻസ് പാർക്കുകളും ഉടൻ പൂർത്തിയാക്കുമെന്നും അറിയിച്ചു.

കോട്ടയം ആൻസ് കൺവെൻഷൻ സെന്ററിൽ നടന്ന  കൂടിക്കാഴ്ചയിൽ സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, ട്രേഡ് യൂണിയൻ-തൊഴിലാളികൾ, യുവജനങ്ങൾ, വിദ്യാർഥികൾ, സാംസ്‌കാരിക-കായിക രംഗത്തെ പ്രതിഭകൾ, പ്രഫഷണലുകൾ തുടങ്ങിയവരാണ് പങ്കെടുത്തത്. കോട്ടയം നാഗമ്പടം മൈതാനത്ത്  സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായ എന്റെ കേരളം  പ്രദർശന വിപണന മേള തുടരുകയാണ്

ആരംഭിച്ച് ഒരാഴ്ച പിന്നിടുന്ന എന്റെ കേരളം  പ്രദർശന വിപണന മേളയ്ക്ക്  മികച്ച സ്വീകാര്യതയാണ് കിട്ടുന്നത്. നാലുവർഷത്തെ സർക്കാർ മുന്നേറ്റങ്ങളും എല്ലാ വകുപ്പുകളുടെയും പദ്ധതികളും മേളയിലൂടെ അടുത്ത് അറിയാം.

നൈപുണ്യ വികസനവും ഗ്രാമങ്ങളെ ഉൾപ്പെടുത്തിയുള്ള വിനോദസഞ്ചാരത്തിന്റെ വളർച്ചയും വ്യക്തമാക്കുന്ന മോഡലുകളും മേളയിൽ ശ്രദ്ധ നേടുകയാണ്. കളിമൺ വ്യവസായത്തിന്റെ വികസനത്തിന്റെ നാൾവഴികളെ അടുത്തറിയുന്നതിനൊപ്പം  മൺപാത്രങ്ങൾ ഉണ്ടാക്കി പഠിക്കാനും മേളയിലെത്തിയവരുടെ തിരക്ക്. ജില്ലയിൽ പൊതുമരാമത്ത് വകുപ്പ്  പാലങ്ങളായും മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങളായും മാറ്റിവെച്ച തുകയുടെ കണക്കുകൾ ജനങ്ങൾക്ക് ഉദ്യോഗസ്ഥരിലൂടെ നേരിട്ട് അറിയാം. സ്റ്റാർട്ട് അപ്പ് മിഷനിലൂടെ കൊണ്ടുവന്ന പുതിയ സംരംഭങ്ങളുടെയും തൊഴിലവസരങ്ങളുടെയും വിവരങ്ങൾ അടുത്തറിയാം.

സ്റ്റാർട്ടപ്പ് മിഷന്റെ  സ്റ്റാളിലെ എ ഐ റോബോട്ട് ഐറിസ് ആണ്  മറ്റൊരു ആകർഷണം. ഇന്ത്യയിലെ ആദ്യത്തെ എ. ഐ ടീച്ചറാണ് ഐറിസ്. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വികസിക്കുന്ന സംരംഭങ്ങളെ കുറിച്ചുള്ള അറിവ് നൽകുകയാണ് സ്റ്റാർട്ടപ്പ് മിഷന്റെ ലക്ഷ്യം. മാറിയ കാലത്ത്  വിത്ത് ഇടാനും വളമിടാനും എങ്ങനെ ഡ്രോണിന്റെ സഹായം  തേടാമെന്ന് കൃഷിവകുപ്പിന്റെ സ്റ്റാളിലൂടെ അറിയാം.

കൂടാതെ കേരള ഗ്രോ സ്റ്റോറിലൂടെ കർഷകരുടെ മൂല്യ വർധിത ഉൽപ്പന്നങ്ങൾ വാങ്ങാനും അവസരമുണ്ട്. വ്യവസായ വകുപ്പ്  സംരംഭകർക്ക് വേണ്ട വിവരങ്ങൾ നൽകാൻ ഹെൽപ്പ് ഡെസ്കും ഒരുക്കിയിട്ടുണ്ട്.അർബുദം ഉൾപ്പെടെയുള്ള രോഗം ബാധിച്ചവർക്കുള്ള സർക്കാർ പദ്ധതികളെ സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ  ആരോഗ്യവകുപ്പിന്റെ സ്റ്റാളുണ്ട് സർക്കാർ ആശുപത്രികളിൽ ലഭ്യമാകുന്ന നൂതന ചികിത്സാരീതികളെ ആരോഗ്യവകുപ്പ് പരിചയപ്പെടുത്തുന്നു

സംസ്ഥാനത്തിന്റെ ക്രമസമാധാന പാലനത്തിൽ മുഖ്യപങ്കുവഹിക്കുന്ന ജനമൈത്രി പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം അടുത്തറിയാം. ലോക്കപ്പിൽ ഒന്ന് കയറണമെന്ന് തമാശയായി ആഗ്രഹിച്ചവർക്ക് അതിനുള്ള അവസരവും ഉണ്ട്. ഏപ്രിൽ 24 മുതൽ 30 വരെയാണ് മേള.. പ്രവേശനം സൗജന്യമാണ് 

ENGLISH SUMMARY:

Pinarayi Vijayan About Startups In Kerala