നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ യുഡിഎഫ് പ്രവേശനം ആഗ്രഹിക്കുന്ന പിവി അൻവറിന് മുൻപിൽ ഉപാധികൾ വയ്ക്കൊനൊരുങ്ങി കോൺഗ്രസ്. കോൺഗ്രസിനെ നിരന്തരം വിമർശിക്കുന്ന മമത ബാനർജിയുടെ പാര്‍ട്ടിയെ വേണ്ടെന്ന് തന്നെയാണ് കോണ്‍ഗ്രസ് നിലപാട്. അന്‍വറിന് യുഡിഎഫില്‍ എത്തണമെങ്കില്‍ തൃണമൂൽ വിട്ട് പുതിയ കേരള പാർട്ടിയുണ്ടാക്കി വരാമെന്നും അല്ലെങ്കില്‍ ആര്‍എംപിയെ പോലെ പുറത്ത് നിന്ന് യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കാമെന്നുമാണ് കോണ്‍ഗ്രസിന്‍റെ ഫോര്‍മുല. ഉപാധികൾ അൻവർ അംഗീകരിച്ചാൽ വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ അൻവറിന് മുൻപിൽ കോൺഗ്രസ് മൽസരിക്കുന്ന തവനൂർ അല്ലെങ്കിൽ പട്ടാമ്പി സീറ്റ് തുറന്നിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാളെയാണ് അന്‍വറുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, അന്‍വര്‍ സ്വന്തം സ്വാധീനം തിരിച്ചറിയണമെന്ന നിലപാടാണ് തൃണമൂലിനുള്ളത്. നിലമ്പൂരില്‍ ഒറ്റയ്ക്ക് മല്‍സരിക്കാവുന്ന സാഹചര്യങ്ങളെല്ലാമുണ്ടെന്നും അതിലേക്ക് യുഡിഎഫ് കൊണ്ടെത്തിക്കില്ലെന്നാണ് വിശ്വാസമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ ചീഫ് കോ–ഓര്‍ഡിനേറ്റര്‍ കെ.ടി.അബ്ദുറഹിമാൻ മനോരമന്യൂസിനോട് പറഞ്ഞു. അന്‍വര്‍ മല്‍സരിക്കണോ എന്നത് സംബന്ധിച്ച് നാളത്തെ യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.