kozhikode-dcc-2

കോൺഗ്രസ് പരിപാടികളിൽ നേതാക്കളുടെ കസേരക്കളിയും ഉന്തുംതള്ളും അവസാനിപ്പിക്കാൻ മാർഗരേഖ വരുന്നു. കോഴി‌ക്കോട് ഡി.സി.സി ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ മുൻനിരയിലെത്താനുള്ള നേതാക്കളുടെ ഉന്തുംതള്ളും നാണക്കേടായ പശ്ചാത്തലത്തിലാണ് തീരുമാനം. കോഴിക്കോട്ട് കണ്ടത് അസുഖകരമായ കാഴ്ചകളാണെന്നും ആവർത്തിക്കാൻ പാടില്ലെന്നും മുരളീധരൻ മനോരമന്യൂസിനോട് പറഞ്ഞു. 

മുതിർന്ന നേതാക്കളുടെ അരികുപറ്റാൻ  രണ്ടാംനിര നേതാക്കൾ കാണിക്കുന്ന തത്രപ്പാടുകളെ കടത്തിവെട്ടുന്നതായിരുന്നു കോഴിക്കോട് ഡി.സി.സി ഓഫീസ് ഉദ്ഘാടനത്തിലെ ഈ മത്സരം. പാർട്ടിയെ നയിക്കുന്നവരുടെ ഈ കലാകായിക അധ്വാനം ചെറിയ നാണക്കേട് അല്ല ഉണ്ടാക്കിയിട്ടുള്ളത്. കഴിഞ്ഞദിവസം ചേർന്ന കെ.പി.സി.സി നേതൃയോഗത്തിൽ മുരളീധരൻ ഉൾപ്പെടെയുള്ളവർ പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യമുയർത്തി.

1. പെരുമാറ്റച്ചട്ടവും അച്ചടക്കവും ഉറപ്പാക്കാനുള്ള ചുമതല സേവാദളിന് നൽകും. 

2. പാർട്ടി വേദികളിൽ കസേരക്കളി അവസാനിപ്പിക്കും. നോട്ടീസിൽ പേരില്ലാത്തവർക്ക് സ്റ്റേജിൽ ഇടമുണ്ടാകില്ല. 

3. സ്റ്റേജിൽ ഇടമില്ലാത്ത പ്രധാന നേതാക്കൾക്ക് സദസിലെ മുൻനിരയിൽ സീറ്റ് ഉറപ്പാക്കും. 

4. നാടമുറിക്കൽ ഉൾപ്പെടെയുള്ള പരിപാടികൾക്ക് മുൻനിരയിൽ നിൽക്കേണ്ടവരുടെ പേരുകൾ ഡി.സി.സി തീരുമാനിക്കും.

സമരാഗ്നി സമാപനവേദിയിൽ പാലോട് രവി ദേശീയഗാനം തെറ്റിച്ച് പാടിയതിന്റെ നാണക്കേട് ഇന്നും മാറിയിട്ടില്ല.  ഇതിന്റെ പശ്ചാത്തലത്തിൽ ദേശീയാഗാനാലാപനത്തിനും പെരുമാറ്റച്ചട്ടത്തിൽ പ്രത്യേക നിർദേശമുണ്ട്. സംഭവമൊക്കെ കളറാണ്. പക്ഷേ, ജംബോ കമ്മിറ്റിക്ക് പേരുകേട്ട പാർട്ടിയിൽ  ഇതൊക്കെ എങ്ങനെ നടപ്പാക്കുമെന്ന് ഇനി കണ്ടറിയണം. 

ENGLISH SUMMARY:

The Congress party is preparing to introduce guidelines to prevent scuffles and pushing among leaders during party events. The decision comes in the wake of an embarrassing incident at the inauguration of the Kozhikode DCC office, where leaders were seen jostling for front-row seats. Speaking to Manorama News, K. Muraleedharan stated that the scenes witnessed in Kozhikode were unpleasant and should never be repeated.