മലപ്പുറത്തെ വിവാദ പ്രസംഗത്തില്‍ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശം. വെള്ളാപ്പള്ളി അവധാനത പുലർത്തണമെന്ന് മുഖ്യമന്ത്രി. സമീപകാലത്ത് വെള്ളാപ്പള്ളി നടത്തിയ പ്രസ്താവന വിവാദങ്ങൾക്ക് ഇടയാക്കിയെന്നും, അദ്ദേഹത്തിന്റെ പ്രസംഗത്തിൽ തെറ്റിദ്ധാരണകൾ പരത്താൻ അവസരമുണ്ടായെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രസ്താവന ഒരു രാഷ്ട്രീയ പാർട്ടിയെ ഉദ്ദേശിച്ചുള്ളതാണെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ആലപ്പുഴ ചേർത്തലയിൽ വെള്ളാപ്പള്ളി നടേശന് ഒരുക്കിയ സ്വീകരണത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.
കേരളത്തിന് ഒരുപാട് സംഭവനകൾ നൽകിയ എസ്എൻഡിപിയുടെ നേതൃത്വത്തിൽ മൂന്ന് പതിറ്റാണ്ട് വെള്ളാപ്പള്ളി പൂർത്തിയാക്കി. നമ്മുടെ സമൂഹത്തിൽ അപൂർവം ചിലർക്ക് മാത്രമെ ഇങ്ങനെ അവസരം ലഭിക്കുകയുള്ളു. സാക്ഷാൽ കുമാരനാശൻ പോലും 16 വർഷം മാത്രമാണ് എസ്എൻഡിപി നേതൃത്തിലിരുന്നത്. എസ്എൻ ട്രസ്റ്റിൻ്റെയും അമരക്കാരനായും അദേഹം തുടരുകയാണ്. രണ്ട് സുപ്രധാനമായ പദവികളിൽ ഒരേ സമയം എത്തി നിൽക്കുകയാണ്. കൂടതൽ വളർച്ചയിലേക്ക് സംഘടനയെ നയിക്കാൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും നിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കും എന്നെനിക്ക് തോന്നുന്നില്ല. മലപ്പുറം പ്രത്യേകതരം രാജ്യമാണ്. പ്രത്യേക ചിലയാളുകളുടെ സംസ്ഥാനമാണ്. അവര്‍ക്കിടയില്‍ ഭയന്ന് ജീവിക്കുന്നവരാണ് ഈഴവര്‍. സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രനാളായിട്ടും അതിന്റെ ഗുണഫലങ്ങളുടെ ഒരംശം പോലും മലപ്പുറത്തെ പിന്നാക്കവിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. പിന്നാക്കവിഭാഗക്കാര്‍ക്ക് ഒരു പള്ളിക്കൂടമോ കോളേജോ ഹയര്‍സെക്കൻഡറി സ്‌കൂളോ ഇല്ല. തൊഴിലുറപ്പുണ്ടായിരിക്കും. വോട്ടുകുത്തിയന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നാക്കവിഭാഗമെന്നുമാണ് വെള്ളാപ്പള്ളി വിവാദ വാക്കുകള്‍.