ബാലരാമപുരം കോട്ടുകാലില്‍ കാണാതായ കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദിലീപ്–ശ്രുതി ദമ്പതികളുടെ മകന്‍ അഞ്ചു വയസുള്ള ദീപക് ആണ് മരിച്ചത്. സമീപത്തെ ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
ഉച്ചമുതല്‍ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ ബാലരാമപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസും ഫയര്‍ഫോഴ്സും എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടയാണ് കുട്ടിയെ കാണാതായത്. നാട്ടുകാരുടെ നേതൃത്വത്തില്‍ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. നാലു മണിയോടെ പൊലീസില്‍ പരാതി നല്‍കിയ ശേഷം പൊലീസും ഫയര്‍ഫോഴ്സും എത്തി നടത്തിയ തിരിച്ചിലിലാണ് സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
പുറത്തിറങ്ങി ഓടിച്ചാടി നടക്കുന്ന പ്രകൃതക്കാരനാണ് കുട്ടിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത്തരത്തില്‍ കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറില്‍ വീണതാണോ എന്നൊരു സംശയമാണ് പ്രാഥമികമായിട്ടുള്ളത്. പോസ്റ്റുമോര്‍ട്ടം കഴിയുന്നതോടെയാണ് മരണകാരണം വ്യക്തമാകൂ. മൃതദേഹം നിലവില്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലാണ്. അവിടെ നിന്ന് പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.