മൃഗശാല കൂടാതെ പൂജപ്പുര സെന്‍ട്രല്‍ ജയിലും തിരുവനന്തപുരം നഗരത്തില്‍ നിന്ന് മാറ്റാന്‍ ശുപാര്‍ശ. ജയില്‍ പരിഷ്കരണത്തേക്കുറിച്ചുള്ള സമിതിയാണ് ആഭ്യന്തരവകുപ്പിന് ഈ ശുപാര്‍ശ നല്‍കിയത്. എന്നാൽ, പൂജപ്പുര സെന്‍ട്രല്‍ ജയിൽ മാത്രമല്ല, സംസ്ഥാനത്ത് നഗരങ്ങളിലുള്ള ജയിലുകളെല്ലാം മാറ്റണമെന്നാണ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്.
സുരക്ഷാ പ്രശ്നവും സൗകര്യക്കുറവുമാണ് ഇതിനുള്ള പ്രധാന കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ 1861ലും പൂജപ്പുര 1889ലും പണിതീർത്തതാണ്. നൂറ്റമ്പത് വര്‍ഷത്തോളം പഴക്കമുള്ള ഈ ജയിലുകളില്‍ ഇപ്പോൾ അപകട ഭീഷണിയുണ്ട്. മാത്രവുമല്ല, തടവുകാര്‍ക്ക് രക്ഷപെടാവുന്ന തരത്തിലുള്ള ബലക്ഷയവും ജയിലിന്‍റെ പലഭാഗത്തുമുണ്ട് എന്ന് പറയുന്നു. ഇതുകൂടാതെ തടവുകാരുടെ എണ്ണം പെരുകിയപ്പോള്‍ പഴയ സൗകര്യവും കുറഞ്ഞു വരികയാണ്. കാലപ്പഴക്കമുള്ള നിര്‍മാണമായതുകൊണ്ട് തന്നെ പുതുക്കിപ്പണിയാനും ഇനി പറ്റില്ല. അതിനാല്‍ നഗരത്തില്‍ നിന്ന് മാറി മറ്റൊരു സ്ഥലം കണ്ടെത്തി, പുതിയ കെട്ടിടം പണിയണമെന്നാണ് ശുപാര്‍ശയിൽ പ്രധാനമായി പറയുന്നത്. അതേസമയം, ഒരു മാസം മുന്‍പ് കൈമാറിയ ഈ റിപ്പോര്‍ട്ട് ഇപ്പോൾ സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.