മാസപ്പടി കേസിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടര്‍ക്ക് നൽകിയ മൊഴി പിൻവലിച്ച് സിഎംആർഎൽ എംഡി ശശിധര കർത്തയും. കർത്തയ്ക്ക് വേണ്ടി സഹോദരൻ എൻ അജിത് 2024 മേയ് 15ന് ഇഡി ഡയറക്ടര്‍ക്ക് നല്‍കിയ കത്ത് മനോരമ ന്യൂസിന് ലഭിച്ചു. പാര്‍ക്കിന്‍സണ്‍സ്, ഡിമന്‍ഷ്യ തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ബാധിച്ച് കിടപ്പിലായ കര്‍ത്തയെ 2024 ഏപ്രിൽ 17ന് വീട്ടിൽ എത്തിയാണ് ഇഡി ചോദ്യം ചെയ്തത്. ചോദിക്കുന്ന ചോദ്യങ്ങള്‍ മനസിലാക്കാനോ ഉത്തരം പറയാനോ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ല ശശിധരൻ കർത്തയെന്നും കത്തില്‍ വ്യക്തമാക്കുന്നു. Read More: ‘ശശിധരന്‍ കര്‍ത്തയുടെ വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു’; മാസപ്പടി കേസില്‍ ഇഡിക്കെതിരെ ആരോപണം
ആരോഗ്യസ്ഥിതി നോക്കാതെ മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തുവെന്നും നിര്‍ബന്ധിച്ച് വിരലടയാളം പതിപ്പിച്ചുവെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. ഈ പീഡനം സഹിക്കുന്നതിലും ഭേദം മരിക്കുന്നതാണെന്ന് കര്‍ത്ത ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞതായും കത്തിലുണ്ട്.
ബലപ്രയോഗത്തിലൂടെയാണ് കര്‍ത്തയുടെ വിരലടയാളം ഇഡി പതിപ്പിച്ചതെന്ന് സിഎംആര്‍എല്‍ സിഎഫ്ഒ കെ.എസ്.സുരേഷും ഇന്നലെ വെളിപ്പെടുത്തിയിരുന്നു. താന്‍ ഇക്കാര്യം നേരിട്ട് കണ്ടതാണെന്ന് ഇഡി ഡയറക്ടര്‍ക്ക് അയച്ച കത്തിലാണ് സുരേഷ് കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കടുത്ത ഭീഷണിക്കും സമ്മര്‍ദത്തിനും വഴങ്ങിയാണ് അന്ന് മൊഴി നല്‍കേണ്ടി വന്നതെന്നും സുരേഷ്കുമാര്‍ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.