AI Created Image
ഇന്നും രാത്രിയിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെ.എസ്.ഇ.ബി. 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. വൈകീട്ട് 6.15 മുതൽ രാത്രി 12.45 വരെയുള്ള സമയത്തായിരിക്കും നിയന്ത്രണം. മധ്യപ്രദേശിൽ നിന്നും സ്വാപ്പ് പ്രകാരം ലഭ്യമായിരുന്ന ഇരുന്നൂറ് മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭിക്കാത്തതിനാല്‍ തൊള്ളായിരത്തിന് പുറമെ 200 മെഗാവാട്ടിന്‍റെ അധിക കുറവുകൂടി പ്രതീക്ഷിക്കുന്നുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിനായക ചതുര്‍ഥിയുടെ ഭാഗമായി അവധിയായതിനാൽ കേരളത്തിന് കൂടുതൽ വൈദ്യുതി കിട്ടാൻ സാധ്യതയുണ്ട്.
കൂടുതല്‍ തുകയ്ക്ക് വൈദ്യുതി വാങ്ങാനുള്ള തീരുമാനം കമ്മീഷന്‍ അടിക്കാനുള്ള ഏര്‍പ്പാണെന്ന് മുന്‍ വൈദ്യുതി മന്ത്രി എംഎം മണി. കൃത്രിമക്ഷാമം സൃഷ്ടിച്ച് വൈദ്യുതി വാങ്ങാനാണ് തീരുമാനം. സംസ്ഥാനത്ത് വൈദ്യുതി ഉല്‍പ്പാദനം കുറവാണെന്നിരിക്കെ ദീര്‍ഘവീക്ഷണമില്ലാത്ത യുഡിഎഫ് സര്‍ക്കാരിന്‍റെ കാഴ്ച്ചപ്പാടാണ് പ്രതിസന്ധിക്ക് കാരണമെന്നും എം.എം. മണി മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, രാത്രികാല വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ മുപ്പത് രൂപ വരെ നല്‍കി വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ നിരക്ക് വര്‍ധന സൂചനയുമായി മന്ത്രി സണ്ണി ജോസഫ്. മണിയല്ല നിലവില്‍ പവറാണ് പ്രധാനമെന്നും അധിക സാമ്പത്തിക ബാധ്യത ഉപഭോക്താവിലേക്ക് വരില്ലെന്ന് പറയാനാവില്ലെന്നുമാണ് മന്ത്രിയുടെ നിലപാട്. സര്‍ക്കാര്‍ അനുമതിക്ക് പിന്നാലെ ഈമാസം മുപ്പത് വരെ മതിയായ വൈദ്യുതി ലഭ്യതയ്ക്കായി കെ.എസ്.ഇ.ബി എന്‍ടിപിസി ഉള്‍പ്പെടെയുള്ള വിതരണക്കാരെ സമീപിച്ചു.