വൈദ്യുതി പ്രതിസന്ധിയിൽ എൽഡിഎഫ് സർക്കാരിനെ പഴിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുൻമന്ത്രി കെ.കൃഷ്ണൻകുട്ടി പിഴവ് സമ്മതിക്കുന്നതിൽ നന്ദിയുണ്ട്. യൂണിറ്റിന് 4.29 രൂപയ്ക്ക് കിട്ടുമായിരുന്ന കരാർ റദ്ദാക്കിയത് എൽഡിഎഫ് സർക്കാരിന്‍റെ കാലത്താണ്. റെഗുലേറ്ററി കമ്മീഷനാണ് കരാർ റദ്ദാക്കിയതെങ്കിലും, വൈദ്യുതി നിയമത്തിന്‍റെ 108-ാം വകുപ്പനുസരിച്ച് സർക്കാരിന് ഇടപെടാമായിരുന്നു. എന്നാൽ സർക്കാർ ആറു മാസം കഴിഞ്ഞാണ് ഇടപെട്ടതെന്നും, ഇതിന്‍റെ പാപഭാരം ചുമക്കുന്നത് ജനങ്ങളാണെന്നും സണ്ണി ജോസഫ് പറഞ്ഞു. അദ്ഭുതപ്രവൃത്തികള്‍ സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. നൂറുദിവസം കൊണ്ട് പ്രശ്നം പരിഹരിക്കാനാവില്ലെന്നും ധവളപത്രം ഇറക്കാത്തത് യു.ഡി.എഫ് സര്‍ക്കാരിന്‍റെ പാളിച്ചയാണെന്ന് മന്ത്രി എ.പി.അനില്‍കുമാറും പറഞ്ഞു. Also Read: റെയ്ഡിനിടെ നൽകിയ മൊഴി മാറ്റാനാകില്ല; ഹസൻ വാരിസിനെതിരെ തെളിവുണ്ടെന്ന് ഇ.ഡി
അതേസമയം, സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയതും ഉത്പാദനത്തിലുണ്ടായ കുറവും മൂലം തുടരുന്ന പ്രതിസന്ധിയിൽ വിശദീകരണവുമായി കെ.എസ്.ഇ.ബി ചെയർമാൻ എം.ജി. രാജമാണിക്യം. വൈദ്യുതി നിയന്ത്രണങ്ങൾ സംബന്ധിച്ച കൃത്യമായ അറിയിപ്പുകൾ ഇനിമുതൽ ഉപഭോക്താക്കൾക്ക് മുൻകൂട്ടി നൽകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങുന്നത് ജനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ബോർഡ് പൂർണ്ണമായി മനസ്സിലാക്കുന്നുണ്ടെന്നും, ഇതിന് പരിഹാരമായി പുതിയ മൊബൈൽ ആപ്പ് തയ്യാറാക്കിവരികയാണെന്നും ചെയർമാൻ അറിയിച്ചു.
ഇതിന്‍റെ ഭാഗമായി റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് എസ്എംഎസ് വഴിയുള്ള സന്ദേശങ്ങൾ അയച്ചുതുടങ്ങിയിട്ടുണ്ട്. വൈദ്യുതി ഗ്രീഡിന്‍റെ സുസ്ഥിരത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായുള്ള താൽക്കാലിക നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും, നിലവിലെ പ്രതിസന്ധി ഒക്ടോബർ ആദ്യവാരത്തോടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.