bjp-election-funding-india-1-

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനിടെ ബിജെപിക്ക് ഫണ്ടായി ലഭിച്ചത് 1,472.8 കോടി രൂപ. തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച പാർട്ടിയുടെ സാമ്പത്തിക രേഖകളിലാണ് ഈ കണക്കുകൾ വ്യക്തമാകുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകളിൽ അസം, തമിഴ്നാട്, പുതുച്ചേരി എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ കണക്കുകൾ മാത്രമാണുള്ളത്. കേരളത്തിലും പശ്ചിമ ബംഗാളിലും ബിജെപി ചെലവഴിച്ച തുക സംബന്ധിച്ച വിശദമായ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

2026 മാർച്ച് 15 വരെ ബിജെപിയുടെ അക്കൗണ്ടിലെ ക്ലോസിങ് ബാലൻസ് 6,722.6 കോടി രൂപയായിരുന്നു. മേയ് 6ന് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായ സമയത്ത് ഇത് 7,627.2 കോടിയായി ഉയർന്നു. അതായത്, ഈ കാലയളവിൽ പാർട്ടിയുടെ അക്കൗണ്ട് ബാലൻസിൽ 904.6 കോടിയുടെ വർധനവാണ് രേഖപ്പെടുത്തിയത്.

എന്നാൽ മാർച്ച് 15 മുതൽ മേയ് 6 വരെയുള്ള കാലയളവിൽ പാർട്ടിക്ക് ലഭിച്ച 1,472.8 കോടി രൂപ മുഴുവൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിച്ചുവെന്ന് പറയാനാകില്ല. ഇത് ബിജെപിയുടെ കേന്ദ്ര ആസ്ഥാനവുമായി ബന്ധപ്പെട്ട വരവ്-ചെലവ് കണക്കാണ്. തിരഞ്ഞെടുപ്പ് ചെലവ് ഇതിൽനിന്ന് വേർതിരിച്ചാണ് കാണേണ്ടത്.

മൂന്ന് സംസ്ഥാനങ്ങളിൽ ചെലവഴിച്ചത് ഏകദേശം 160 കോടി

തിരഞ്ഞെടുപ്പ് കമ്മീഷന് ലഭ്യമായ കണക്കുകൾ പ്രകാരം അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ബിജെപി ചെലവഴിച്ചത് ആകെ ഏകദേശം 159.8 കോടി രൂപയാണ്. അതായത്, ഏകദേശം 160 കോടി രൂപ.

അസമിൽ 96.3 കോടിയും തമിഴ്നാട്ടിൽ 51.6 കോടിയും പുതുച്ചേരിയിൽ 11.9 കോടിയുമാണ് ചെലവഴിച്ചത്. ഇവയിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് അസമിലാണ്. മൂന്ന് സംസ്ഥാനങ്ങളിലുമായി ഏകദേശം 130.4 കോടി രൂപ പൊതുപാർട്ടി പ്രചാരണത്തിനും 29.6 കോടി രൂപ സ്ഥാനാർഥികൾക്ക് നൽകിയ തുകയും മറ്റ് നിർബന്ധിത തിരഞ്ഞെടുപ്പ് ചെലവുകൾക്കുമായി വിനിയോഗിച്ചതായാണ് രേഖകൾ വ്യക്തമാക്കുന്നത്.

അസമിൽ 96.3 കോടി

ബിജെപി റിപ്പോർട്ട് ചെയ്ത തിരഞ്ഞെടുപ്പ് ചെലവ് 96.3 കോടി രൂപയാണ്. പൊതുപ്രചാരണം, പരസ്യങ്ങൾ, പ്രചാരണ സാമഗ്രികൾ, താരപ്രചാരകരുടെ യാത്ര തുടങ്ങിയ വിവിധ ഇനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. റിപ്പോർട്ടുകൾ പ്രകാരം പൊതുപാർട്ടി പ്രചാരണത്തിനായി ഏകദേശം 76.7 കോടിയും സ്ഥാനാർഥികൾക്കായി ഏകദേശം 19.5 കോടിയും ചെലവഴിച്ചു. പരസ്യങ്ങൾക്കായി ഏകദേശം 37 കോടിയും താരപ്രചാരകരുടെ യാത്രയ്ക്കായി 27.3 കോടിയും ചെലവായതായി രേഖകളിലുണ്ട്.

തമിഴ്നാട്ടിൽ 51.6 കോടി

തമിഴ്നാട്ടിൽ ബിജെപി ചെലവഴിച്ചത് 51.6 കോടി രൂപയാണ്. ഇതിൽ ഏകദേശം 44.5 കോടി രൂപ പൊതുപാർട്ടി പ്രചാരണത്തിനും ഏഴ് കോടിയോളം രൂപ സ്ഥാനാർഥികൾക്കുമായി ചെലവഴിച്ചതായാണ് കണക്കുകൾ.

പുതുച്ചേരിയിൽ 11.9 കോടി

പുതുച്ചേരിയിൽ ബിജെപി റിപ്പോർട്ട് ചെയ്ത തിരഞ്ഞെടുപ്പ് ചെലവ് 11.9 കോടി രൂപയാണ്. അസമിനെയും തമിഴ്നാടിനെയും അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ തുകയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിലും ബംഗാളിലും എത്ര?

ഇതാണ് പുറത്തുവന്ന കണക്കുകളിലെ പ്രധാന ചോദ്യം. കേരളത്തിലും പശ്ചിമ ബംഗാളിലും ബിജെപി യഥാർഥത്തിൽ എത്ര രൂപ ചെലവഴിച്ചു എന്നതിന്റെ വിശദമായ കണക്ക് നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുവായി ലഭ്യമായ രേഖകളിൽ ഇല്ല.

കേരളത്തിലും പശ്ചിമ ബംഗാളിലും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ദേശീയതലത്തിൽ വലിയ രാഷ്ട്രീയ ശ്രദ്ധ നേടിയിരുന്നു. അതുകൊണ്ടുതന്നെ, ഈ രണ്ട് സംസ്ഥാനങ്ങളിലും പാർട്ടി ചെലവഴിച്ച തുക സംബന്ധിച്ച കണക്കുകൾ അറിയാൻ ജനങ്ങൾക്കും ആകാംക്ഷയുണ്ട്.

BJP Secures Significant Funding Amidst State Elections:

BJP election funding received during the assembly elections in five states, including Kerala, amounted to Rs 1,472.8 crore as per the party's financial records submitted to the Election Commission. While expenditure details for Assam, Tamil Nadu, and Puducherry are available, detailed accounts for Kerala and West Bengal are yet to be released.