സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. കേന്ദ്ര പൂളില്‍ നിന്നുള്ള  വൈദ്യുതി ക്ഷാമവും തുടരുകയാണ്. ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസം കേരളത്തില്‍ മഴ കിട്ടാനിടയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. 

 

കടുത്ത ചൂടാണ് സംസ്ഥാനത്തെമ്പാടും അനുഭവപ്പെടുന്നത്. പുനലൂരും കോട്ടയവുമാണ് ചൂടില്‍ ഏറ്റവും വലയുന്നത്. പുനലൂരില്‍ 36. 2 ഡിഗ്രി സെല്‍സ്യസും കോട്ടയത്ത് 35.2 ഡിഗ്രി സെല്‍സ്യസുമാണ് ചൂട്.  കാലവര്‍ഷത്തില്‍ 25 ശതമാനം കുറവു വന്നിട്ടുണ്ട്. മേഘാവരണം ഇല്ലാത്തതും സംസ്ഥാനത്തിന് മുകളില്‍ സൂര്യന്‍നില്‍ക്കുന്നതുമാണ് ചൂട് കൂടുന്നതിന്  ഇടയാക്കിയത്. കേന്ദ്രപൂളില്‍ നിന്ന് വേണ്ടത്ര വൈദ്യുതി ലഭിക്കാത്തിനാല്‍ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. 800 മുതല്‍ 900 മെഗാവാട്ട് വരെ രാത്രിയില്‍ കുറവുണ്ട്. വൈകിട്ട് 6.30 നും രാത്രി 12.30നും ഇടയില്‍ നിയന്ത്രണം ഉണ്ടാകും. 

 

Also read: രാവും പകലും ചൂടില്‍ വെന്തുരുകി ജനം; യാതൊരു വേവലാതിയുമില്ലാതെ കെഎസ്ഇബി

 

വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. വെള്ളിയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ന്യൂനമര്‍ദം രൂപമെടുത്തേക്കും. വ്യാഴാഴ്ച ആലപ്പുഴയിലും എറണാകുളത്തും കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും യെലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ ജില്ലകളില്‍ ഇടത്തരം മഴ ലഭിക്കും, ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.  

ENGLISH SUMMARY:

A low-pressure system is expected to form in the Bay of Bengal, bringing potential rainfall to Kerala. The state is currently experiencing severe heat and power disruptions due to a deficit in electricity supply from the central pool.