തൃശൂര്‍ കയ്പമംഗലത്ത് കാര്‍ ചരക്കുലോറിക്ക് പിന്നിലിടിച്ചുണ്ടായ വന്‍ അപകടത്തില്‍ മരിച്ച എട്ടംഗ സംഘം ദിണ്ടിഗലില്‍ നിന്ന് വിനോദയാത്രയ്ക്ക് പുറപ്പെടുന്നതിന്റെ ദ‍ൃശ്യങ്ങള്‍ പുറത്ത് വന്നു. ആഹ്ലാദത്തോടെ യാത്ര ആരംഭിക്കുന്ന ദൃശ്യങ്ങളില്‍ എട്ട് പേരേയും കാണാം. എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ വിശ്വ, സന്തോഷ്, പ്രസന്ന, സൂര്യ, യുവസഞ്ജിത്ത്, ജോഷ്വ ഹില്‍സണ്‍, ജീവ, മുരളീകൃഷ്ണന്‍ എന്നിവരാണ് 3 ദിവസത്തെ അവധി ആഘോഷത്തിനായി ഇന്നലെ കോളജില്‍ നിന്ന് പുറപ്പെട്ടത്

തമിഴ്നാട് ഡിണ്ടിഗലില്‍നിന്നെത്തിയ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നേമുക്കാലോടെയായിരുന്നു അപകടം. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററില്‍ നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ‍‍ഡൈവേര്‍ഷന്‍ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നിലേക്കാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാര്‍ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ച് എട്ടുപേരെയും പുറത്തെടുത്തെങ്കിലും എല്ലാവരും അപകടസ്ഥലത്തുതന്നെ മരിച്ചു. മരിച്ച എല്ലാവരേയും തിരിച്ചറിഞ്ഞു.

എട്ടു വിദ്യാര്‍ഥികളുടെ ജീവനെടുത്ത തൃശൂര്‍ കയ്പമംഗലം അപകടത്തിന്റെ നടുക്കത്തിലാണ് ഡിണ്ടിഗല്‍ PSNA കോളജ്. അവധി ദിവസത്തെ യാത്ര കോളജില്‍ അറിഞ്ഞിരുന്നില്ല. പുലര്‍ച്ചെ കേരളപൊലീസ് ബന്ധപ്പെട്ടപ്പോഴാണ് അപകടവിവരം അറിഞ്ഞത്. മരിച്ച എട്ടുപേരില്‍ സന്തോഷ് മാത്രമാണ് കോളജ് ഹോസ്റ്റലില്‍ താമസിക്കുന്നത്. അവധി ദിനങ്ങളായതിനാല്‍ സന്തോഷും വീട്ടില്‍ പോയ ശേഷമാണ് മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം യാത്രക്കായി ചേര്‍ന്നത്. കുട്ടികളുടെ രക്ഷിതാക്കളും കോളജ് അധികൃതരും തൃശൂരിലെത്തി 

ദേശീയപാതയില്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ സംഭവിച്ച വീഴ്ച കൂടിയാണ് അപകടകാരണമെന്ന് മന്ത്രി ഒ.ജെ ജനീഷ് പറഞ്ഞു. പാളിച്ച പരിശോധിക്കും. ദേശീയ പാത അതോറിറ്റി ജനങ്ങളുടെ ജീവന് ഒരു വിലയും കല്‍‍പ്പിക്കുന്നില്ലെന്നും ഒ.ജെ.ജനീഷ് പറഞ്ഞു. 

ENGLISH SUMMARY:

Visuals showing the joyful departure of the eight-member group from Dindigul before they met with a fatal accident in Thrissur's Kaipamangalam have surfaced online. The deceased, identified as engineering students from PSNA College, had embarked on a three-day holiday trip to Kerala without the institution's prior knowledge. The catastrophic crash occurred late Thursday night when their speeding car rammed into a freight lorry parked near a National Highway construction diversion zone, killing all occupants instantly. Minister O.J. Janeesh stated that serious lapses in establishing warning mechanisms on the highway contributed to the tragedy and criticized the National Highways Authority for neglecting public safety.