മൾട്ടിപ്ലക്സുകളിലെ ഭക്ഷണവില കൊള്ളയിൽ സർക്കാർ ഇടപെടൽ. കൊച്ചിയിലെ മൾട്ടിപ്ലക്സുകളിൽ ലീഗൽ മെട്രോളജി-ഭക്ഷ്യസുരക്ഷാ വിഭാഗങ്ങൾ സംയുക്ത പരിശോധന നടത്തി. ഇതിനിടെ തിരുവനന്തപുരത്തെ തിയറ്ററുകളിൽ കോർപറേഷൻ ശക്തമായ ഇടപെടൽ തുടങ്ങി.
നികുതികൂടി നൽകിയാൽ കൊച്ചിയിലെ മൾട്ടിപ്ലക്സുകളിൽ പലയിടത്തും 240 ഗ്രാം പോപ്കോണിന് വില 600 തൊടും. വില ഞെട്ടിച്ചെങ്കിലും പരിശോധന നടത്തിയ ലീഗൽ മെട്രോളജി-ഭക്ഷ്യസുരക്ഷാ വിഭാഗങ്ങൾക്ക് വിലനിലവാര പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നു നോക്കി അളവും തൂക്കവും കൃത്യമാണോ എന്ന് വിലയിരുത്തി നടപടിയെടുക്കുക മാത്രമാണ് ആകെ ചെയ്യാൻ കഴിയുക.
ഇതേ വിഷയത്തിൽ നിയമപരവും ഭരണപരവുമായ ഇടപെടലുകൾക്കു മുൻപ് വിഷയത്തിൽ തിയറ്റർ ഉടമകളുമായി ധാരണയുണ്ടാക്കാനാണ് തിരുവനന്തപുരം നഗരസഭയുടെ ശ്രമം. ഇതിനായി തിരുവനന്തപുരം നഗരത്തിലെ തിയറ്റർ ഉടമകളുടെ യോഗം ഉടൻ വിളിച്ചുചേർക്കും. ഭക്ഷ്യപാനീയങ്ങൾക്ക് മാത്രമല്ല, ഇത്തരം സമയങ്ങളിൽ ടിക്കറ്റ് നിരക്കും കുത്തനെ ഉയർത്തുകയാണെന്ന് മേയർ വി.വി.രാജേഷ് പറഞ്ഞു.
വരുംദിവസങ്ങളിൽ ഇതര ജില്ലകളിലും ലീഗൽ മെട്രോളജി-ഭക്ഷ്യസുരക്ഷാ വിഭാഗങ്ങളുടെ പരിശോധനയുണ്ടാകും. എന്നാൽ വിലയിൽ മാറ്റം കൊണ്ടുവരാൻ സർക്കാർ ഇടപെടലേ സാധ്യമാകൂ എന്നൊരിക്കെ ഈ പരിശോധനകൾ ഫലം ചെയ്യില്ലെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു.