ഹാസ്യനടനും മിമിക്രി ആര്‍ട്ടിസ്റ്റുമായിരുന്ന കൊല്ലം സുധിയുടെ ജീവനെടുത്തതും കയ്പമംഗലത്തുണ്ടായ വാഹനാപകടമായിരുന്നുവെന്ന് നാട്ടുകാര്‍. ഇന്നലെ രാത്രി 11.42ന് എട്ടുപേരുടേയും ജീവനെടുത്ത ഈ ഭാഗത്തുവച്ചാണ് കൊല്ലം സുധി മരിക്കാനിടയായ അപകടവും നടന്നതെന്ന് നാട്ടുകാര്‍ ഓര്‍ത്തെടുക്കുന്നു. 2023 ജൂൺ 5 നാണ് മൂന്ന് സഹപ്രവർത്തകർക്കൊപ്പം സുധി സഞ്ചരിച്ച കാർ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. തലയ്ക്ക് മാരകമായി പരിക്കേറ്റ് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അന്ന് പഴയ ഹൈവേയായിരുന്നുവെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു.
Also Read: കയ്പമംഗലത്ത് വന്‍ അപകടം; ചരക്ക് ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് 8 മരണം
തമിഴ്നാട് റജിസ്ട്രേഷനിലുള്ള കാറാണ് ഇന്നലെ രാത്രിയോടെ അപകടത്തില്‍പ്പെട്ടത്. ഏഴ് വിദ്യാര്‍ഥികളും ഡ്രൈവറുമാണ് സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടത്. ഡിണ്ടിഗല്‍ പി.എസ്.എന്‍.എ എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ വിദ്യാര്‍ഥികളായിരുന്നു കാറിലുണ്ടായിരുന്നത്. കാറില്‍നിന്ന് ഒരു വിദ്യാര്‍ഥിയുടെ ഐ.ഡി. കാര്‍ഡ് ലഭിച്ചു. ഇതില്‍നിന്നാണ് മരിച്ചവരെക്കുറിച്ച് പ്രാഥമിക വിവരം ലഭിച്ചത്. ഡിണ്ടിഗല്‍ സ്വദേശികളായ സൂര്യ, യുവസഞ്ജിത്, മധുര സ്വദേശികളായ പ്രസന്ന, സന്തോഷ്, സേലം സ്വദേശി വിശ്വ എന്നിവരെ തിരിച്ചറിഞ്ഞു. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
രണ്ടു വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുമായി ബന്ധപ്പെടാന്‍ സാധിച്ചു. നേരെയുള്ള റോഡായതിനാല്‍ തന്നെ അതിവേഗത്തിലായിരുന്നു കാര്‍ വന്നിരുന്നതെന്നും പൊലീസും വ്യക്തമാക്കുന്നു.
ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോക്ടര്‍ ലിജു പറയുന്നു. 22–23 വയസുള്ള അണ്‍നോണ്‍ എന്നാണ് അപകടത്തില്‍പ്പെട്ടവരെക്കുറിച്ച് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗികമായി വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും സൂപ്രണ്ട് പറയുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്നുരാവിലെ തന്നെ ആരംഭിക്കുമെന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാവുന്നതനുസരിച്ച് മരിച്ചവരെ പോസ്റ്റുമോര്‍ട്ടം ടേബിളിലേക്ക് മാറ്റുമെന്നും സൂപ്രണ്ട് പറയുന്നു.