ദേശീയപാത 66-ൽ തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ നിർത്തിയിട്ടിരുന്ന ചരക്കുലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി എട്ടുപേർ തൽക്ഷണം മരിച്ചു. വെള്ളിയാഴ്ച രാത്രി 11.42-ഓടെയുണ്ടായ ദാരുണ അപകടത്തിൽ തമിഴ്‌നാട് ഡിണ്ടിഗൽ പി.എസ്.എൻ.എ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളായ ഏഴുപേരും കാർ ഡ്രൈവറുമാണ് മരിച്ചത്.
ഗുരുവായൂരിൽ നിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് അമിത വേഗതയിൽ സഞ്ചരിക്കുകയായിരുന്ന കാർ അലക്ഷ്യമായി നിർത്തിയിട്ടിരുന്ന ലോറിയുടെ പിൻഭാഗത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് മൃതേദേഹങ്ങൾ പുറത്തെടുത്തത്. മരിച്ചവരിൽ ഡിണ്ടിഗൽ സ്വദേശികളായ സൂര്യ, യുവസഞ്ജിത്, മധുര സ്വദേശികളായ പ്രസന്ന, സന്തോഷ്, സേലം സ്വദേശിയായ വിശ്വ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
കാർ ലോറിയിലേക്ക് ഇടിച്ചുകയറുന്നതിന്റെ സി.സി.ടി.വി (CCTV) ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പാർക്കിങ് നിരോധിച്ച മേഖലയിൽ മതിയായ മുൻകരുതലുകളോ വെളിച്ചമോ ഇല്ലാതെ ലോറി നിർത്തിയിട്ടതും, ദേശീയപാത നിർമ്മാണ മേഖലയിൽ കൃത്യമായ ബാരിക്കേഡുകളോ ദിശാസൂചിക ബോർഡുകളോ സ്ഥാപിക്കാത്തതുമാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്.
പനമ്പിക്കുന്ന് ഭാഗത്ത് ദേശീയപാതയിൽ ഇത്തരത്തിൽ അശാസ്ത്രീയമായി ദീർഘദൂര ലോറികൾ നിരത്തിയിടുന്നത് പതിവാണെന്നും, മുൻപും ഇവിടെ സമാനമായ അപകടങ്ങൾ നടന്നിട്ടുണ്ടെന്നും പ്രദേശവാസികൾ ആരോപിച്ചു.