ഐ.പി.എസ് ഉദ്യോഗസ്ഥൻ ഷെഫീൻ അഹമ്മദ് അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. ഒഡീഷ കേഡറിലെ 2003 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഷെഫീൻ അഹമ്മദ് നിലവിൽ ഒഡീഷ ക്രൈംബ്രാഞ്ച് സൈബർ വിങ് ഐ.ജിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
ഡെപ്യൂട്ടേഷന്റെ ഭാഗമായി അഞ്ച് വർഷത്തോളം കേരള പൊലീസിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം റൂറൽ എസ്.പി, പൊലീസ് ആസ്ഥാനത്തെ ഡി.ഐ.ജി തുടങ്ങിയ സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയായ ഷെഫീൻ അഹമ്മദ് സി.ഐ.ടി.യു നേതാവ് ഹബീബിന്റെ മകനാണ്.
കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന കെ.ഒ. ഐഷാബായിയുടെയും കമ്യൂണിസ്റ്റ് നേതാവായിരുന്ന കെ.ഒ. അബ്ദുൾ ഷുക്കൂറിന്റെയും സഹോദരപുത്രനാണ്. തിരുവനന്തപുരം വട്ടിയൂർക്കാവിലെ വീട്ടിൽനിന്ന് മൃതദേഹം ക്ലാപ്പനയിലെ കുടുംബവീട്ടിലെത്തിക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ക്ലാപ്പന ജമാഅത്ത് ഖബർസ്ഥാനിലാണ് ഖബറടക്കം.