കണ്ണൂരിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം. ഇരിട്ടിയിലെ നോർത്ത് മലബാർ എജുക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോളജ് നിർമ്മാണത്തിന് വേണ്ടി പിരിച്ച പണം എവിടെ എന്നാണ് നിക്ഷേപകർ ചോദിക്കുന്നത്. 2017ൽ കോളജിനു വേണ്ടി ശിലാസ്ഥാപനം ഉൾപ്പെടെ നടത്തിയിരുന്നെങ്കിലും കോളജ് ഇതുവരെ നിർമ്മിച്ചിട്ടില്ല.
വത്സൻ തില്ലങ്കേരിയുടെ പ്രഗതി കോളജിന് ബദൽ എന്ന ആശയവുമായി 2015ലാണ് ഇരിട്ടിയിൽ നോർത്ത് മലബാർ എജുക്കേഷൻ സൊസൈറ്റി രൂപീകരിച്ചത്. പതിനായിരത്തിലേറെ റസീപ്റ്റുകൾ അച്ചടിച്ച് ആളുകളിൽ നിന്ന് പണം സ്വരൂപിച്ചിരുന്നു. ആയിരം മുതൽ ഒരു ലക്ഷം രൂപ വരെ ഓഹരികൾ സൊസൈറ്റിയിലേക്ക് സ്വീകരിച്ചു. എന്നാൽ നിക്ഷേപിച്ചവർക്ക് തങ്ങളുടെ പണത്തെക്കുറിച്ച് പിന്നീട് ഒരു വിവരവും കിട്ടിയില്ല. അക്കൂട്ടത്തിൽ ഒരാളാണ് സിപിഎം ഉളിക്കൽ ലോക്കൽ കമ്മിറ്റി അംഗമായ തോമസ് ജോസഫ്. നിക്ഷേപകർ പാർട്ടിക്ക് പരാതി നൽകിയിരുന്നു. പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും നടപടികൾ ഉണ്ടായില്ല. Also Read: വരില്ലെന്ന് അറിയിച്ചിട്ടും മുഖ്യമന്ത്രിയുടെ പേരിൽ ഫ്ലക്സ്; ചേന്തി അനിലിനെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ഇരിട്ടിയിലെ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളാണ് സൊസൈറ്റിയുടെ ഭാരവാഹികൾ. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യനാണ് പ്രസിഡന്റ്. കോളജിനായി ഇരിട്ടി നഗരത്തോട് ചേർന്ന് 38 സെന്റ് ഭൂമി വാങ്ങിയിട്ടുണ്ടെന്നാണ് ബിനോയ് കുര്യന്റെ മറുപടി. കോളജ് നടത്തിപ്പ് ലാഭകരമാകുമോ എന്ന സംശയമാണ് പാതിവഴിയിൽ നിലയ്ക്കാൻ കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.