സുകുമാര കുറുപ്പുമായി ബന്ധപ്പെട്ട പുതിയ അഭ്യൂഹങ്ങള്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകൻ ജിതിൻ. സുകുമാര കുറുപ്പിന്‍റെ കൊലപാതകിയെ എത്രയും വേഗം കണ്ടെത്തണമെന്നുംനിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നും ജിതിന്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ സഹായം കൂടി ലഭിക്കാതെ സുകുമാര കുറുപ്പിന് ഇത്രയും നാൾ ഒളിവിൽ കഴിയാൻ സാധിക്കില്ലെന്നും ജിതിൻ മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, സുകുമാര കുറുപ്പിനെ സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങള്‍ ഇന്‍റര്‍പോള്‍ വഴി അന്വേഷിക്കാനൊരുങ്ങുകയാണ് കേരള പൊലീസ്. സുകുമാര കുറുപ്പ് ജീവനോടെയുണ്ടെന്ന തരത്തിലുള്ള ഒരു വിവരവും കേരള പൊലീസിന് മുന്നിലില്ല. പുതിയ സാഹചര്യത്തില്‍ ആ വിവരങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് പൊലീസ് തീരുമാനം. മാധ്യമങ്ങളിൽ പാസ്പോർട്ടിന്റെ വിവരങ്ങൾ വച്ചുകൊണ്ട് ഈ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടാനാണ് പൊലീസ് ശ്രമിക്കുക. ലഭിക്കുന്ന വിശദീകരണങ്ങൾ പരിശോധിച്ച് ഏതെങ്കിലും തരത്തിൽ ദുരൂഹതയുണ്ടെങ്കില്‍ അതനുസരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് പൊലീസിന്‍റെ തീരുമാനം.
സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന് പുതിയ അഭ്യൂഹം. പതിറ്റാണ്ടുകളായി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ബ്രൂണെയിൽ ഒളിവില്‍ കഴിയുന്നുവെന്ന അവകാശവാദുമായി മുന്‍ അന്വേഷണ സംഘാംഗം അലി അക്ബര്‍ രംഗത്തുവന്നു. കുറുപ്പിന്‍റേതെന്ന് അവകാശപ്പെടുന്ന ചിത്രവും അദ്ദേഹം പുറത്തുവിട്ടു. 2023 ലെടുത്ത ഫോട്ടോയാണിതെന്ന് അലി അക്ബര്‍ പറഞ്ഞു. കാറില്‍ വന്നിറങ്ങുന്നതും ഹോട്ടലില്‍ പോകുന്നതും വീട്ടില്‍ താമസിക്കുന്നതുമടക്കം വിശ്വസീനീയ വിവരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ അവകാശവാദം. ഈ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. ക്രിസ്ത്യൻ, ഹിന്ദു പേരുകൾ സമന്വയിപ്പിച്ച് ഇന്ത്യൻ വംശജനായ മലേഷ്യൻ പൗരൻ എന്ന വ്യാജ വിലാസത്തിലാണ് ഇയാള്‍ ബ്രൂണെയില്‍ കഴിയുന്നതെന്നാണ് വിവരം.