Veena Vijayan Pinarayi Vijayan's daughter Thiruvananthapuram 2025 : Photo by : J Suresh
വീണയ്ക്കെതിരായ ഇഡി വാര്‍ത്താക്കുറിപ്പ് സംബന്ധിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വിമര്‍ശനത്തിന് വിശദീകരണവുമായി ഇ.ഡി. റെയ്ഡിന് പിന്നാലെ വാര്‍ത്താക്കുറിപ്പ് അസാധാരണമല്ല. എല്ലാ കേസുകളിലും റെയ്ഡിന് ശേഷം ഇത് പതിവാണ്. കിട്ടിയ തെളിവുകളുടെ വിശദാംശങ്ങളാണ് വിവരിച്ചതെന്നും നിയമപരമായ തുടര്‍നടപടികളുമായി മുന്നോട്ടെന്നും ഇഡി. തന്‍റെ മകളായതിനാൽ വിചിത്രമായ നടപടികളാണ് വീണയ്ക്ക് നേരിടേണ്ടി വരുന്നത്. സാധാരണനിലയില്‍ ഇ.ഡി. വാർത്താക്കുറിപ്പ് ഇറക്കാറില്ല എന്നായിരുന്നു പിണറായി വിജയന്‍റെ പ്രതികരണം.
അതേസമയം, തന്‍റെ മകളായതുകൊണ്ടാണ് ടി.വീണയെ ഇ.ഡി വേട്ടയാടുന്നതെന്ന പിണറായി വിജയന്‍റെ ആരോപണത്തിന് മറുപടിയുമായി ബി.ജെ.പി. നേതാവും പരാതിക്കാരനുമായ ഷോണ്‍ ജോര്‍ജും രംഗത്തെത്തി. പിണറായിയുടെ മകള്‍ ആയതുകൊണ്ടുതന്നെയാണ് സി.എം.ആര്‍.എല്‍– എക്സാലോജിക് ഇടപാടില്‍ വീണ പ്രതിയാവുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ എന്ന നിലയില്‍ കൈക്കൂലി വാങ്ങി എന്നാണ് കേസ്. പി.എ.മുഹമ്മദ് റിയാസിന് എതിരായ ആരോപണത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ഷോണ്‍ ജോര്‍ജ് മനോരമ ന്യൂസിനോട് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ഇ.ഡി നടത്തിയ റെയ്ഡുകളെ പ്രതിരോധിക്കാൻ സിപിഎം വിളിച്ച രാഷ്ട്രീയ വിശദീകരണയോഗം ഇന്ന് കോഴിക്കോട് നടക്കും. മുതലക്കുളത്തെ യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പാർട്ടി നിലപാട് വിശദീകരിക്കും. റെയ്ഡുകൾക്ക് തൊട്ടുപിന്നാലെ അടിയന്തരമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിളിച്ചിരുന്നു. പി.എ.മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തിരുന്നു. എന്നാൽ സിപിഎമ്മിന്റെ ഈ പ്രതിരോധ നീക്കത്തിന് മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐയുടെ പിന്തുണയില്ല.