പുന്നമടയുടെ ജലചക്രവര്‍ത്തിയെ തേടിയുള്ള ആവേശത്തുഴയേറില്‍ അരോമ ചുണ്ടന്‍ ജേതാക്കള്‍. വിജയം ഫോട്ടോ ഫിനിഷില്‍. ആദ്യമായി നെഹ്രുട്രോഫിയില്‍ എത്തിയാണ് അരോമ ചുണ്ടന്‍ കിരീടം സ്വന്തമാക്കിയത്. മേല്‍പ്പാടം – PBC പള്ളാത്തുരുത്തി, നടുഭാഗം – പുന്നമട ബോട്ട് ക്ലബ്, വീയപുരം – UBC FC കൈനകരി, അരോമ ബോട്ട് ക്ലബ് എന്നിവരാണ് ഫൈനലില്‍ മാറ്റുരച്ചത്.
ജലരാജാക്കന്മാർ ഇത്തവണയും പുന്നമടക്കായലിൽ ആവേശത്തിന്റെ ഓളം തീര്‍ത്തു. വിവിധ വിഭാഗങ്ങളിലായി ഇക്കുറി മാറ്റുരച്ചത് 71 വള്ളങ്ങളാണ്. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങളാണുണ്ടായിരുന്നത്. ചുരുളൻ- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4. എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിച്ച വള്ളങ്ങളുടെയെണ്ണം.
രാവിലെ 11-നാണ് മത്സരങ്ങൾ ആരംഭിച്ചത്. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സായിരുന്നു ആദ്യം. ഉച്ചകഴിഞ്ഞ് നടന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമായിരുന്നു ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും. മുഖ്യമന്ത്രി വി.ഡി.സതീശനും, മന്ത്രിമാരും കര്‍ണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ജലപൂരത്തിന് സാക്ഷ്യംവഹിച്ചു.